തൃശൂർ: വനിതാ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ചറെ സസ്പെൻഡ് ചെയ്തു. എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ ആയ വി.ജെ. ഗീവറിനെയാണ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഭരണവിഭാഗം) സസ്പെൻഡ് ചെയ്തത്. പൊങ്ങണംകാട് ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരിക്ക് നേരെ നിരന്തരമായ പീഡനമുണ്ടായെന്നാണ് പരാതി. വനിതാ ജീവനക്കാരി വനം വകുപ്പ് മേധാവിക്കും പൊലീസിനും നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. സ്ത്രീപീഡനത്തിലെ വിവിധ വകുപ്പുകൾ ചേർത്ത് കൊണ്ട് വിയ്യൂർ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് സസ്പെൻഷൻ. പീഡനവുമായി ബന്ധപ്പെട്ട് വനം വകുപ്പ് നടത്തിയ അന്വേഷണത്തിലും പരാതിക്കാരിക്ക് നേരെ ഗീവറിൽ നിന്നും അനുഭവമുണ്ടായെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഉന്നത ഇടപെടലിനെ തുടർന്ന് ഇൻക്രിമെൻറ് തടയൽ എന്ന ശിക്ഷയിലൊതുക്കുകയായിരുന്നു. ജീവനക്കാരുടെ സംഘടനാ നേതാവാണ് ഗീവർ. സംഘടനാ സ്വാധീനം ഉപയോഗിച്ച് കൊണ്ട് ശിക്ഷ ലഘുകരിച്ചുവെന്ന ആക്ഷേപമുണ്ടായിരുന്നു. ഇതോടെ പീഡനത്തിനിരയാക്കപ്പെട്ട യുവതി നീതി തേടി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിനെ സമീപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |