തിരുവനന്തപുരം: റവന്യു ജില്ലാ സ്കൂൾ കലോത്സവം കൊടിയേറിയതോടെ ജില്ലയിലെ കലാപ്രതിഭകളുടെ സംഗമവേദിയായ വഴുതക്കാട് കോട്ടൺഹിൽ സ്കൂൾ. ആദ്യ ദിനമായ ഇന്നലെ വിവിധ മത്സരങ്ങളിലായി 1400 ഓളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. മറ്റ് സ്കൂളുകളിൽ നിന്നെത്തുന്ന മത്സരാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ട സഹായങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി സ്കൂൾ അങ്കണത്തിൽ ഹെൽപ്പ് ഡെസ്ക് തുറന്നു. ഗേറ്റിനരികെ സ്കൂളിന്റെ വിശദമായ ലേഔട്ടും സ്ഥാപിച്ചിട്ടുണ്ട്.
ഇന്നലെ കടലപ്പായസം, ഇന്ന് അടപ്രഥമൻ
കലോത്സവത്തിനെത്തുന്ന മത്സരാർത്ഥികൾക്ക് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ദിനമായ ഇന്നലെ മധുരമൂറം കടലപ്പായസവും വിളമ്പിയാണ് ഫുഡ് കമ്മിറ്റി സദ്യ ഒരുക്കിയത്. ദിവസവും വിവിധ തരത്തിലുള്ള പായസം വിളമ്പുമെന്നും ഇന്ന് അടപ്രഥമനാണെന്നും ഫുഡ് കമ്മിറ്റി കൺവീനർ എൻ.സാബു പറഞ്ഞു. ആദ്യ ദിനം 2500 പേർക്കുള്ള ആഹാരമാണ് ഒരുക്കിയത്. വരും ദിവസങ്ങളിൽ അത് 3000 മുതൽ 4000 പേർക്കാവും.പ്രഭാതഭക്ഷണം, വൈകിട്ട് ചായ,വട,അത്താഴം എന്നിവയും കലോത്സവദിവസങ്ങളിൽ ലഭ്യമാണ്. പന്തിയിൽ ഒരേ സമയം 500 ഓളം പേർക്ക് ഇരുന്ന് കഴിക്കാം. തിരുപുറം സ്വദേശിയായ ഡി.ആന്റണിയും കൂട്ടരുമാണ് പാചകം. ഭക്ഷണത്തിനായി വിതരണം ചെയ്യുന്ന ഫുഡ് കൂപ്പണുമായി വേണം ഭക്ഷണശാലയിലെത്താൻ.
കർശനമായ ഗ്രീൻ പ്രോട്ടോക്കോൾ
കലോത്സവം പരിസ്ഥിതി സൗഹാർദ്ദമാക്കാൻ കർശനമായ ഗ്രീൻ പ്രോട്ടോക്കോളാണ് സ്കൂൾ അങ്കണത്തിൽ പാലിക്കുന്നത്.സ്കൂൾ ഗേറ്റിനുമുന്നിലാണ് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി അംഗങ്ങൾ നിലയുറപ്പിച്ചിരിക്കുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കൾ ഗേറ്റിന് സമീപമുള്ള ഓലക്കൂടയിൽ നിക്ഷേപിക്കണം. അവശ്യവസ്തുവാണെങ്കിൽ ഗ്രീൻ പ്രോട്ടോക്കോൾ കൗണ്ടറിൽ പത്തുരൂപ അടച്ച് ടോക്കൺ എടുത്ത ശേഷം കൗണ്ടറിൽ സൂക്ഷിക്കാം.തിരിച്ചെടുക്കാനെത്തുമ്പോൾ രൂപ തിരികെ നൽകും. എൻ.സി.സി,എസ്.പി.സി,റെഡ്ക്രോസ് ജൂനിയർ എന്നിവർക്കാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ ഉത്തരവാദിത്വം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |