തൃപ്പൂണിത്തുറ: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ തുല്യസീറ്റ് നേടിയതിനെ തുടർന്ന് കെ.എസ്.യു സ്ഥാനാർത്ഥിനിയെ എസ്.എഫ്.ഐ പ്രവർത്തർ തട്ടിക്കൊണ്ടു പോയതായി പരാതി.
വോട്ടെടുപ്പിൽ 9 -9 സീറ്റ് നേടിയതിനെ തുടർന്ന് വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. പുതിയ നോമിനേഷൻ സമർപ്പിക്കാൻ ഒരുങ്ങുമ്പോൾ കെ.എസ്.യു. പ്രവർത്തകയായ പ്രവീണയെ അയൽവാസിയായ രാജേശ്വരി ഫോണിൽ വിളിച്ച് തനിക്കു സുഖമില്ലെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. കാറിൽ കയറ്റിയ എസ്.എഫ്.ഐ. പ്രവർത്തകരായ രാജേശ്വരി, സിദ്ധാർത്ഥ്, അതുൽദേവ് എന്നിവർ പ്രവീണയെ മണിക്കൂറുകളോളം പുതിയകാവ്, തൃപ്പൂണിത്തുറ, പുത്തൻകുരിശ് എന്നിവടങ്ങളിൽ ചുറ്റിക്കറക്കിയശേഷം നടക്കാവിൽ ഇറക്കിവിട്ടു. നോമിനേഷൻ സമർപ്പിക്കേണ്ട സമയം അപ്പോഴേക്കും അവസാനിച്ചിരുന്നു.
ഉദയംപേരൂർ സ്റ്റേഷനിൽ നൽകിയ പരാതി പ്രകാരം രാജേശ്വരി, അതുൽദേവ്, സിദ്ധാർത്ഥ് ഷാജി, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
കോളേജ് യൂണിയൻ പിടിക്കാൻ കെ.എസ്.യു പ്രവർത്തകയെ തട്ടിക്കൊണ്ടുപോകുന്ന അവസ്ഥയിലേക്ക് എസ്.എഫ്.ഐ എത്തിയെന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി. സ്ഥലത്തുണ്ടായിരുന്ന എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റിന്റെ അറിവോടെയാണ് തട്ടിയെടുക്കൽ. തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പു ചേർക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് മുതൽ കെ.എസ്.യു അനിശ്ചിതകാല നിരാഹാരം നടത്തുമെന്നും അലോഷ്യസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |