SignIn
Kerala Kaumudi Online
Saturday, 27 April 2024 2.39 AM IST

പാൽവില വർദ്ധനവിലും പ്രതീക്ഷയറ്റ് ക്ഷീര കർഷകർ

വെമ്പായം: പാൽ വില വർദ്ധനവിലും പ്രതീക്ഷയറ്റ് ക്ഷീര കർഷകർ. മൂന്ന് വർഷത്തിന് ശേഷമുള്ള വിലവർദ്ധനവിന്റെ പ്രയോജനം ലഭിക്കാത്ത തരത്തിൽ കാലിത്തീറ്റ വില അടിക്കടി ഉയരുന്നതും പാലിന് അടിസ്ഥാന വില പോലും കിട്ടാത്ത തരത്തിലുള്ള ക്ഷീര സംഘങ്ങളുടെ വില നിർണയ ചാർട്ടുമാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്. ഒരു ലിറ്റർ പാലിന് ഉത്പാദന ചെലവിൽ 8.57 രൂപയാണ് കർഷകന് ഉണ്ടാകുന്ന നഷ്ടമെന്ന് മിൽമയുടെ വിദഗ്ദ്ധ സമിതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പാൽ വില വർദ്ധന.

ശരാശരി 11 ലിറ്റർ പാൽ കിട്ടുന്ന കർഷകരെ അടിസ്ഥാനമാക്കിയാണ് സമിതി പഠനം നടത്തിയത്. സമഗ്ര പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കാൻ മതിയായ സമയം സമിതിക്ക് കിട്ടിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. നവംബർ 13 നാണ് റിപ്പോർട്ട് നൽകിയത്. നവംബർ ഒന്നിനുണ്ടായ കാലിത്തീറ്റ വില വർദ്ധനവ് അന്തിമ റിപ്പോർട്ടിന് പരിഗണിച്ചില്ലെന്നും പരാതിയുണ്ട്. സ്വകാര്യ കമ്പിനികളുടെ 50 കിലോ കാലിത്തീറ്റയുടെ വില നാല് മാസത്തിനിടയിൽ 1455 രൂപയിൽ നിന്നും 1530 ആയി. പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സിന്റെ കാലിത്തീറ്റയുടെ വില 140 രൂപ വർദ്ധിച്ച് 1440 ആയി. കന്നുകുട്ടി പരിപാലന പദ്ധതിയിലൂടെ പഞ്ചായത്തുകൾ കിടാരികൾക്കുള്ള കാലിത്തീറ്റയ്ക്ക് ക്ഷീര സംഘങ്ങൾ വഴി സബ്സിഡി നൽകുന്നുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങൾ 60 കിലോയുടെ കിടാരി തീറ്റയ്ക്ക് 240 വർദ്ധിപ്പിച്ചതോടെ ക്ഷീര സംഘങ്ങളും പ്രതിസന്ധിയിലാണ്. കാലിത്തീറ്റയ്ക്ക് പുറമേ പരുത്തി പിണ്ണാക്കിന് 120 രൂപയും (വില - 2000), തവിടിന് 50 രൂപയും (1300) വർദ്ധിച്ചിട്ടുണ്ട്.

സർക്കാർ പ്രഖ്യാപിക്കുന്ന വിലവർദ്ധനവ് കർഷകന് ലഭിക്കാത്ത തരത്തിലുള്ള ക്ഷീര സംഘങ്ങളുടെ വിലനിർണയ ചാർട്ട് പരിഷ്കരിക്കണമെന്ന ആവശ്യവും ശക്തമാണ്. പാലിലെ കൊഴുപ്പും (ഫാറ്റ്) പോഷകങ്ങളും (എസ്.എൻ.എഫ്.) യന്ത്ര സഹായത്തോടെ കണ്ടെത്തിയാണ് പാൽ വില നിർണയിക്കുന്നത്. 9.7 ഫാറ്റും 10.4 എസ്.എൻ.എഫും ഉള്ള പാലിന് മാത്രമേ ഇപ്പോഴത്തെ ഉയർന്ന വിലയായ 58.60 രൂപ കിട്ടു. അടിസ്ഥാന വിലയായ 37.21 രൂപ കിട്ടണമെങ്കിൽ 4.8 - 7.2 എന്ന നിരക്കിൽ കൊഴുപ്പും പോഷകവും വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.