വിഴിഞ്ഞം:വിഴിഞ്ഞം സമരം ഒത്തുതീർന്ന വാർത്തയറിഞ്ഞ് ഇന്നലെ രാത്രി തുറമുഖ കവാടത്തിന് മുന്നിൽ പ്രദേശവാസികൾ തടിച്ചുകൂടി .ജനകീയ കൂട്ടായ്‌മയുടെ സമരപ്പന്തലിലെത്തിയ നാട്ടുകാർ ആഹ്ലാദം പങ്കിട്ടു.പടക്കം പൊട്ടിച്ചായിരുന്നു ജനകീയ കൂട്ടായ്‌മയുടെ ആഘോഷം.സമരം ഒത്തുതീർപ്പാക്കിയ സർക്കാരിന് ജനകീയ കൂട്ടായ്മയുടെ നന്ദിയെന്ന് വെങ്ങാനൂർ ഗോപകുമാർ പറഞ്ഞു.തുറമുഖ വിരുദ്ധ സമരക്കാർ ഇവിടെ നടത്തിയ ആക്രമണങ്ങളിൽ ധാരാളം പേർക്ക് പരിക്കേറ്റിറ്റുണ്ട്.ഇവർക്ക് നഷ്‌ട പരിഹാരം കൊടുക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.തുറമുഖ വിരുദ്ധ സമര പന്തലിൽ ആളൊഴിഞ്ഞ അവസ്ഥയായിരുന്നെങ്കിലും സമവായ വാർത്ത പുറത്തുവരുമ്പോൾ ഏതാനും പേർ അവിടെ എത്തിയിരുന്നു. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റൊ നാലരമാസം മുമ്പ് ഉദ്ഘാടനം ചെയ്‌ത സമരം തീരജനതയ്ക്ക് സൃഷ്‌ടിച്ച ബുദ്ധിമുട്ടുകൾ ചെറുതായിരുന്നില്ല.കഴിഞ്ഞ മാസം 26ന് കരിങ്കല്ലുമായെത്തിയ ലോറികൾ തടഞ്ഞതിനെ തുടർന്ന് സമരത്തിന്റെ ഭാവം മാറുകയായിരുന്നു.സമരം അവസാനിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് തുറമുഖ വിരുദ്ധ സമരസമിതി കൺവീനർമാരിൽ ഒരാളായ ഫ്രെഡി സോളമൻ പറഞ്ഞു
പാർട്ടി നടപടിയെടുത്താലും വിഷമമില്ല:കൗൺസിലർ ഓമന
എം.വിൻസന്റ് എം.എൽ.എയുടെ നിലപാടിനെക്കുറിച്ച് പ്രതികരിക്കേണ്ട കാര്യമില്ലന്ന് കോൺഗ്രസ് നേതാവും നഗരസഭാ വാർഡ് കൗൺസിലറുമായ സി.ഓമന ജനകീയ കൂട്ടായ്‌മയുടെ സമരപ്പന്തലിൽ പറഞ്ഞു.പാർട്ടി നടപടിയെടുത്താലും വിഷമമില്ല.എന്റെ ജനങ്ങൾക്കു വേണ്ടിയാണ് തുറമുഖ അനുകൂല സമരത്തിൽ പങ്കെടുത്തത്. ആഗ്രഹിച്ച സ്വപ്ന പദ്ധതി നശിപ്പിക്കാൻ വന്നവർക്കെതിരെ നാട്ടുകാരോടൊപ്പമാണ് താൻ നിന്നതെന്നും ഓമന പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |