വടകര: അഴിയൂരിൽ എട്ടാംക്ലാസുകാരിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവത്തിൽ
അന്വേഷണത്തിന് വടകര ഡിവൈ.എസ്.പി ഹരിപ്രസാദിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. പെൺകുട്ടിയിൽ നിന്ന് വീണ്ടും മൊഴിയെടുത്തു. കുട്ടി നേരത്തെ പറഞ്ഞിരുന്ന മടപ്പള്ളി, വില്യാപ്പള്ളി സ്വദേശിനികളുടെ പേരുകൾ മൊഴിയിൽ ആവർത്തിച്ചതായാണ് സൂചന. കഴിഞ്ഞ രണ്ടിന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ലഹരി സംഘത്തെക്കുറിച്ച് കുട്ടി നൽകിയ വിവരങ്ങളൊന്നുമില്ലാത്തത് വിവാദത്തിന് ഇടയാക്കിയിരുന്നു.
കുട്ടിയെ ചികിത്സയ്കും കൗൺസലിംഗിനും വിധേയമാക്കും. കുട്ടിയെ ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചതിനും കൈയിൽ കയറിപ്പിടിച്ചതിനും നാട്ടുകാരനായ യുവാവിനെതിരെ പോക്‌സോ കേസെടുത്തു. അതിനിടെ ഡെപ്യൂട്ടി കമ്മിഷണർ വി.രാജേന്ദ്രന്റെ നേതൃത്വത്തിൽ എക്‌സൈസ് സംഘം സ്‌കൂളിൽ പരിശോധന നടത്തി. കുട്ടിയുടെ മൊഴിയുമെടുക്കും. സ്‌കൂളിലും പരിസരത്തും പരിശോധന ശക്തമാക്കും.
വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശപ്രകാരം ഡി.ഡി.ഇ പി.മനോജ്കുമാർ സ്‌കൂളിലെത്തി വിവരങ്ങൾ ശേഖരിച്ചു. വിഷയം ചർച്ച ചെയ്യാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു. 13 വയസുള്ള പെൺകുട്ടിയെ സ്‌കൂൾ ബാഗിൽ ലഹരി ഒളിപ്പിച്ച് യൂണിഫോമിൽ തലശേരിയിലെ സ്വകാര്യ മാളിലേക്ക് ലഹരി കൈമാറാനായി പറഞ്ഞയച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |