പൊൻമുടി തുറക്കൽ വൈകുന്നു...
വിതുര: മഴ ശക്തി പ്രാപിച്ചിട്ട് ഒരാഴ്ചയാകുന്നു. മലയോരമേഖലയിൽ തുലാവർഷത്തിന് പുറമേ വൃശ്ചികവർഷവും തിമിർക്കുകയാണ്. നാട്ടിൻപുറത്തെ അപേക്ഷിച്ച് വനമേഖലകളിലാണ് കൂടുതൽ മഴ. പൊൻമുടി വനാന്തരങ്ങളിലും മഴ ശക്തമാണ്. കല്ലാർ,ബോണക്കാട്,പേപ്പാറ വനമേഖലയിലും കനത്ത മഴയുണ്ട്. വനാന്തരങ്ങളിൽ ശക്തമായ മലവെള്ളപ്പാച്ചിൽ, മരങ്ങളും പാറകളും ഒഴുകിയെത്തുന്നു, നദികളിലെ നീരൊഴുക്ക് ഗണ്യമായി വർദ്ധിക്കുന്നു, ഡാമുകളും നിറഞ്ഞു തുടങ്ങിയ സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. മഴയെ തുടർന്ന് പേപ്പാറ, അരുവിക്കര ഡാമുകൾ തുറന്നുവിട്ടിരുന്നു. മഴയിൽ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിലുമായി. പൊൻമുടി ബോണക്കാട് വനത്തിൽ കനത്തമഴ പെയ്തതിനാൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടാവുകയും നദീതീരങ്ങൾ ഇടിയുകയും ചെയ്തിരുന്നു. കനത്തമഴയിൽ എസ്റ്റേറ്റുകളിലും വിളകളിലുമായി നൂറുകണക്കിന് റബർ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണു. മരങ്ങളും മരച്ചില്ലകളും പതിച്ച് വൈദ്യുതി ലൈനുകൾ വ്യാപകമായി പൊട്ടിവീണ് മിക്കമേഖലകളിലും മണിക്കൂറുകളോളം വൈദ്യുതി നിലച്ചിരുന്നു.വെള്ളം കയറി വാഴ,പച്ചക്കറി,മരച്ചീനികൃഷികളും നശിച്ചു.പൊൻമുടി കല്ലാർ റോഡിൽ രണ്ടിടങ്ങളിൽ നേരിയതോതിൽ മണ്ണിടിച്ചിലും ഗ്രാമീണമേഖലയിലെ റോഡുകളും താറുമാറായി.
മഴ ശക്തമായാൽ പൊൻമുടി-തിരുവനന്തപുരം സംസ്ഥാന പാതയിലെ മിക്ക ജംഗ്ഷനുകളും വെള്ളത്തിൽ മുങ്ങുക പതിവാണ്.
പൊൻമുടി തുറക്കാൻ വൈകുന്നു...
രണ്ട് മാസം മുമ്പുണ്ടായ ശക്തമായ മഴയിൽ പൊൻമുടി പന്ത്രണ്ടാംവളവിന് സമീപം രണ്ടിടങ്ങളിൽ ഇടിഞ്ഞ റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ കഴിഞ്ഞയാഴ്ച പൂർത്തീകരിച്ചിരുന്നു. എന്നിട്ടും വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി തുറക്കാനായിട്ടില്ല. പൊൻമുടി അടിയന്തരമായി തുറക്കുന്നതിനായി മന്ത്രി മുഹമ്മദ് റിയാസും,ഡി.കെ.മുരളി എം.എൽ.എയും ബന്ധപ്പെട്ടാണ് റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. കഴിഞ്ഞയാഴ്ച പൊൻമുടിയിലേക്ക് കെ.എസ്.ആർ.ടി.സി സർവീസും ആരംഭിച്ചു. ഡിസംമ്പർ പത്തിനകം പൊൻമുടി തുറക്കാനായിരുന്നു തീരുമാനമെങ്കിലും പ്രതികൂലകാലാവസ്ഥയെ തുടർന്ന് തുറക്കൽ വൈകി. മറ്റ് മേഖലകളെ അപേക്ഷിച്ച് ശക്തമായ മഴയാണ് പൊൻമുടിയിലിപ്പോൾ. കഠിനമായ മഞ്ഞുവീഴ്ചയും തണുപ്പും ഇതിനിടയിൽ കല്ലാർ-പൊൻമുടി റൂട്ടിൽ നേരിയതോതിൽ മണ്ണിടിച്ചിലുമുണ്ടായി. പൊൻമുടി തുറക്കാനുള്ള നടപടിക്രമങ്ങൾ വനംവകുപ്പ് പൂർത്തീകരിച്ചിട്ടുണ്ടെങ്കിലും ദുരന്തനിവാരണ അതോറിട്ടിയുടെ അനുമതി ലഭിച്ചാലേ തുറക്കാൻ കഴിയൂവെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. വനമേഖലയിൽ മഴ ശക്തിപ്രാപിച്ചാൽ പൊൻമുടി തുറക്കൽ അനിശ്ചിതമായി നീളാനാണ് സാദ്ധ്യത. ഏതായാലും ക്രിസ്മസിന് മുമ്പ് പൊൻമുടി തുറക്കും.
പ്രതിഷേധം ശക്തം
വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടി തുറക്കാത്തതിൽ ശക്തമായ പ്രതിഷേധം ഉയരുക്കുകയാണ്.രണ്ട് മാസമായി പൊൻമുടി അടഞ്ഞുകിടക്കുന്നതുമൂലം വിതുരമേഖലയിലെ വ്യാപാരസ്ഥാപനങ്ങളിലും കച്ചവടം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.പൊൻമുടി സന്ദർശനം ആവശ്യപ്പെട്ട് ധാരാളം സഞ്ചാരികൾ വിതുരയിൽ എത്തിയശേഷം നിരാശരായി മടങ്ങിപോകുകയാണ്.അതേസമയം കെ.എസ്.ആർ.ടി.സി ബസുകളിൽ അനവധി പേർ പൊൻമുടി സന്ദർശനത്തിനായി എത്തുന്നുണ്ട്. പൊൻമുടി തുറക്കണമെന്നാവശ്യപ്പെട്ട് കച്ചവടക്കാരും നാട്ടുകാരും നിവേദനങ്ങൾ നൽകിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് വ്യാപാരി സമൂഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |