ആറ്റിങ്ങൽ: വാമനപുരം നദിയിൽ ആറ്റിങ്ങൽ പരവൂർപ്പുഴ മേഖലയിൽ ചെക്ക്ഡാം നിർമ്മിക്കണമെന്നാവശ്യം ശക്തം. വേനൽക്കാലത്ത് കുടിവെള്ള വിതരണം മുടങ്ങാതിരിക്കാനും നദിയിലെ നീരൊഴുക്ക് ക്രമീകരിക്കാനും വേണ്ടിയാണ് പുതിയ ചെക്ക്ഡാം വേണമെന്ന ആവശ്യമുന്നയിക്കുന്നത്. നിലവിൽ വാമനപുരം നദിയിൽ പൂവമ്പാറ പാലത്തിന് സമീപം
ചെക്ക്ഡാമുണ്ട്. വേനൽക്കാലത്ത് മുതലപ്പൊഴി വഴി കടലിൽ നിന്നും ഉപ്പുവെള്ളം നദിയിൽ കയറുന്നത് പതിവായിരുന്നു.അത് കുടിവെള്ള വിതരണത്തിന് സ്ഥിരമായി തടസവുമായിരുന്നു. ഇത് പരിഹരിക്കാൻ ആദ്യ കാലഘട്ടങ്ങളിൽ പരവൂർപ്പുഴക്കടവിൽ താത്കാലിക ബണ്ട് നിർമ്മിച്ചിരുന്നു. ഇതിന് എല്ലാവർഷവും ലക്ഷങ്ങൾ ചിലവഴിച്ചിരുന്നു. എല്ലാവർഷവും നദിയിൽ ഉപ്പ് വെള്ളം കലർന്നിട്ടാണ് താത്കാലിക ബണ്ട് നിർമ്മാണം ആരംഭിക്കുന്നത്. ഇതിന് ശാശ്വത പരിഹാരമായിട്ടാണ് പൂവമ്പാറ പാലത്തിന് സമീപം സ്ഥിരം ബണ്ട് നിർമ്മിച്ചത്.
സ്ഥിരം ബണ്ട് വേണം
തീരദേശ പഞ്ചായത്തുകൾ ഉൾപ്പെടെ ചിറയിൻകീഴ്, വർക്കല താലൂക്ക്കൾക്ക് കുടിവെള്ളമെത്തിക്കുന്ന ആറ് പമ്പ് ഹൗസുകളാണീ മേഖലയിലുള്ളത്. വേനൽ കടുക്കുന്നതോടെ നദിയിലെ വെള്ളത്തിന്റെ ഒഴുക്ക് നിലച്ച് കുടിവെള്ള വിതരണം മുടങ്ങുന്ന തരത്തിൽ എത്തി ചേരാറുണ്ട്. മുൻ വർഷങ്ങളിൽ ഇത്തരം സന്ദർഭങ്ങളിൽ ചെറു പമ്പ് സെറ്റുകൾ വിവിധയിടങ്ങളിൽ സ്ഥാപിച്ച് നദിയിലെ കുഴികളിൽ നിന്നും വെള്ളം പമ്പ് ചെയ്താണ് സംഭരണിയിൽ എത്തിച്ചിരുന്നത്. ഇതിനും ലക്ഷങ്ങൾ ചിലവഴിക്കും. ചില സമയങ്ങളിൽ കുടിവെള്ള വിതരണത്തിന് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇതൊഴിവാക്കാൻ പരവൂർപ്പുഴക്കടവിന് സമീപം മൂഴിയിൽക്കടവിൽ സ്ഥിരം ബണ്ട് നിർമ്മിച്ചാൽ ഒഴിവാക്കാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |