കൊച്ചി/വൈപ്പിൻ: വൈപ്പിൻ വാച്ചാക്കലിൽ ഭാര്യയെ കഴുത്തിൽ കയർമുറുക്കി കൊന്നുകുഴിച്ചുമൂടിയ സംഭവത്തിൽ ഭർത്താവ് എടവനക്കാട് അറക്കപ്പറമ്പിൽ സജീവന്റെ (45) കുറ്റസമ്മതമൊഴി പുറത്ത്. ഫോൺവിളികളെച്ചൊല്ലി പതിവായുള്ള തർക്കത്തിന് പിന്നാലെ ഭാര്യ രമ്യ (35) വിവാഹമോചനം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇവരെ ഏതുവിധേനെയും വകവരുത്താൻ സജീവൻ തീരുമാനിച്ചത്. വിവാഹമോചനം നേടിയാൽ ഭാര്യ മക്കളിൽ അവകാശവാദം ഉന്നയിക്കുമെന്നും പ്രാണനെപ്പോലെ സ്നേഹിച്ച രണ്ടുമക്കളും തന്നെ വിട്ടുപോകുമെന്നുമുള്ള ആശങ്കയായിരുന്നു കാരണം. സാഹചര്യങ്ങൾ ഒത്തുവരാൻ സജീവൻ മാസങ്ങളോളം തക്കംപാർത്തിരുന്നു. സജീവന്റെ വീട്ടിലേക്കുപോയ കുട്ടികൾ അവിടെ ക്വാറന്റൈനിലായതോടെയാണ് കൊലപാതകത്തിന് കളമൊരുങ്ങിയത്.
പെയിന്റിംഗ് തൊഴിലാളിയായ സജീവൻ 2021 ആഗസ്റ്റ് 16ന് ജോലിക്ക് പോകുകയാണെന്ന വ്യാജേന വീട്ടിൽനിന്ന് പുറത്തിറങ്ങി സമീപത്ത് ഒളിച്ചിരുന്നു. അല്പസമയം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവന്ന ഇയാൾ ഭാര്യ ടെറസിൽ ഫോണിൽ സംസാരിച്ചിരിക്കുന്നതാണ് കണ്ടത്. ശബ്ദമുണ്ടാക്കാതെ ടെറസിൽക്കയറി കയറിന്റെ അഴഉപയോഗിച്ച് കഴുത്തിൽ കരുക്കിട്ട് മുറുക്കുകയായിരുന്നു. ഇതിനിടെ തലയിടിച്ചുവീണ രമ്യയുടെ ബോധമറ്റു. പിന്നീട് ജീവൻപോകുംവരെ കയർ കഴുത്തിൽ വരിഞ്ഞുമുറുക്കി. രാത്രിയാകുംവരെ കാത്തിരുന്ന് വീടിന്റെ വരാന്തയോടുചേർന്ന് കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. മക്കളോട് അമിത സ്നേഹമായിരുന്നു സജീവനെന്ന് പൊലീസ് പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമില്ലാത്തയാളാണ് സജീവൻ. മൃതദേഹം കുഴിച്ചിട്ട് ഇതേവീട്ടിൽ ഒന്നരവർഷം താമസിക്കാനുള്ള മാനസികാവസ്ഥ ഞെട്ടിപ്പിക്കുന്നതാണെന്നാണ് പൊലീസ് വിലയിരുത്തൽ.
രമ്യയെ കാണാതായി ആറുമാസം കഴിഞ്ഞ് രമ്യയുടെ സഹോദരൻ രാത്ത്ലാൽ നൽകിയ പരാതിയിലാണ് ക്രൂരകൃത്യം നാട് അറിയുന്നത്. മക്കളും സജീവനും പറഞ്ഞതിലെ പൊരുത്തക്കേടാണ് സംശയമുണ്ടാക്കിയത്. ഇന്നലെ ഉച്ചയോടെ സജീവനെ വാച്ചാക്കലിലെ വാടകവീട്ടിൽ എത്തിച്ച് തെളിവെടുത്തു. ആലുവ റൂറൽ എസ്.പി സ്ഥലത്തെത്തിയിരുന്നു. കൊല്ലാൻ ഉപയോഗിച്ച കയർ കത്തിച്ചു കളഞ്ഞെന്നായിരുന്നു ആദ്യമൊഴി. പിന്നീട് വീട്ടിൽ ഒളിപ്പിച്ചുവച്ച കയർ പൊലീസിന് കാട്ടിക്കൊടുത്തു. സജീവനെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |