ന്യൂഡൽഹി: തൃശ്ശൂരിലെ ചന്ദ്രബോസ് വധക്കേസിൽ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാനം നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. വധശിക്ഷയായി ഉയർത്തണമെന്ന ആവശ്യത്തിന് പുറമെ പ്രതി വ്യവസായിയായ മുഹമ്മദ് നിഷാമിന്റെ കേസിൽ വിധിച്ച നഷ്ടപരിഹാരം തുച്ഛമാണെന്നും ഹർജിയിൽ പറയുന്നു. കടൽക്കൊല കേസിൽ അബദ്ധത്തിൽ വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾക്ക് ലഭിച്ച നഷ്ടപരിഹാരം 4 കോടി രൂപയാണ്. എന്നാൽ, നിഷാമിന്റെ കേസിൽ കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ ബന്ധുക്കൾക്ക് 50 ലക്ഷം രൂപ നൽകാനാണ് കോടതി വിധിച്ചത്. 5,000 കോടിയോളം ആസ്തിയുള്ളയാളാണ് നിഷാം. വധശിക്ഷ നൽകണമെന്ന ഹർജി ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുമ്പോഴായിരുന്നു കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തു രാജ്, സ്റ്റാൻഡിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കാർ എന്നിവരുടെ വാദം.
ചന്ദ്രബോസിന് നേരെ നടന്നത് അതിക്രൂരമായ ആക്രമണമാണെന്ന് ഹർജിയിൽ പറയുന്നു. മുൻകാല ക്രിമിനൽ പശ്ചാത്തലമുള്ള മുഹമ്മദ് നിഷാമിനെ ശിക്ഷയിലൂടെ പരിഷ്കരിക്കാനാവില്ല. മൃതപ്രായനായ ചന്ദ്രബോസിന് നേരെ പിന്നെയും ആക്രമണം നടത്തിയാണ് നിഷാം കൊലപ്പെടുത്തിയതെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിച്ച് വധശിക്ഷയായി ഉയർത്തണമെന്നാണ് വാദം.
നോട്ടീസ് അയയ്ക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കൂടി കേൾക്കണമെന്ന് നിഷാമിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയും അഭിഭാഷകൻ ഹാരിസ് ബീരാനും ആവശ്യപ്പെട്ടു. എന്നാൽ, ഇപ്പോൾ ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയയ്ക്കുക മാത്രമാണെന്നും തൂക്കു കയറിലേക്ക് അയയ്ക്കുന്നില്ലെന്നും ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |