തൃശൂർ (ചാഴൂർ): സ്വത്ത് തട്ടാൻ വൃദ്ധയെ സഹോദരന്റെ ഭാര്യയും മകളും ചേർന്ന് തൊഴുത്തിൽ ചങ്ങലയ്ക്കിട്ട് മർദ്ദിച്ചു. ഭക്ഷണവും വെള്ളവും നിഷേധിച്ചും ക്രൂര മർദ്ദനം തുടർന്നതോടെ, അവശനിലയിലായ വൃദ്ധയെ അന്തിക്കാട് പൊലീസ് മോചിപ്പിച്ചു. ചാഴൂർ സ്വദേശിനിയും അവിവാഹിതയുമായ മാങ്ങാടി വീട്ടിൽ അമ്മിണിക്കാണ് (75) മർദ്ദനമേറ്റത്. സഹോദരൻ കുട്ടന്റെ ഭാര്യ ഭവാനി (66), മകൾ കിന (29) എന്നിവരെ അറസ്റ്റ് ചെയ്തു.
ആറു വർഷം മുമ്പ് ഏക സഹോദരൻ മരിച്ചതോടെയാണ് ഇവർ
അമ്മിണിയുടെ പേരിലുള്ള 10 സെന്റ് പുരയിടം സ്വന്തം പേരിലാക്കി തരണമെന്നാവശ്യപെട്ടു തുടങ്ങിയത്. അമ്മിണിയുടെ വീട്ടിൽ താമസിച്ചിരുന്ന ഇവർ വീടിന് പിറകിലുള്ള മേൽക്കൂര നശിച്ച തൊഴുത്തിൽ ചങ്ങലയ്ക്കിട്ട് ക്രൂര മർദ്ദനത്തിനിരയാക്കിയതായി പൊലീസ് പറഞ്ഞു. ഒരു മാസത്തോളമായി തുടരുന്ന മർദ്ദനത്തിൽ ചങ്ങലയിൽ കൊരുത്ത് വൃദ്ധയുടെ കാലിന്റെ കണ്ണി പഴുത്തിരുന്നു. വെള്ളവും ഭക്ഷണവും ചോദിച്ചപ്പോഴൊക്കെ വടികൊണ്ട് ശരീരം മുഴുവൻ അടിച്ചു. വായയിൽ വടി തിരുകി. രഹസ്യവിവരത്തെ തുടർന്നാണ് അന്തിക്കാട് ഐ.എസ്.എച്ച്.ഒ പി.കെ ദാസ് , എസ്.ഐമാരായ എം.സി ഹരീഷ്, പി.കെ പ്രദീപ്, വനിത സിവിൽ പൊലീസ് ഓഫീസർ ഒ.ജെ രാജി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തിയതും മോചിപ്പിച്ചതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |