തിരുവനന്തപുരം: കൂടുതൽപേർ സിറ്റി ഗ്യാസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്‌തതോടെ ജില്ലയിൽ കൂടുതൽ ഇടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങി നടത്തിപ്പ് കമ്പനി എ.ജി ആൻഡ് പി.
കൂടുതൽ സ്ഥലത്ത് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഈ വർഷം അവസാനത്തോടെ തിരുവനന്തപുരം നഗരസഭ പരിധിയിലും ചേർത്തല മുനിസിപ്പാലിറ്റി, വയലാർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും 361 കിലോമീറ്റർ ദൂരമുള്ള പൈപ്പ് ലൈൻ ശൃംഖല കമ്പനി വികസിപ്പിക്കും. ജില്ലയിൽ ഇതുവരെ 20000 പേർ രജിസ്റ്റർ ചെയ്‌തതിൽ 3000 പേർക്ക് കണക്ഷൻ നൽകി. ബാക്കിയുള്ളവർക്ക് കണക്ഷൻ നൽകാനുള്ള പൈപ്പുകൾ സ്ഥാപിക്കുകയാണ്. ആറ് മാസത്തിനകം നഗരത്തിന്റെ പകുതിയോളം പ്രദേശങ്ങളിൽ കണക്ഷൻ നൽകും. കളമശേരിയിലെ പ്ലാന്റിൽ നിന്ന് ടാങ്കറിലെത്തിക്കുന്ന ദ്രവരൂപത്തിലുള്ള ഇന്ധനം പ്രധാന പ്ലാന്റിൽ വച്ച് വാതകമാക്കി സംഭരിക്കും. വീടുകളിലേക്കുള്ള കണക്ഷന് എം.ഡി.പി.ഇ ഗ്യാസ് പൈപ്പുകളാണ് ഉപയോഗിക്കുന്നത്. എൽ.പി.ജി സിലിണ്ടർ നിരക്കിനെക്കാൾ 70 ശതമാനം കുറവിലാണ് പി.എൻ.ജി ലഭ്യമാക്കുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ചാക്ക, പാൽക്കുളങ്ങര, പെരുന്താന്നി, ശ്രീകണ്ഠേശ്വരം, കമലേശ്വരം, മുട്ടത്തറ വാർഡുകളിൽകൂടി കണക്‌ഷനുകൾ നൽകും. ഇതിനുള്ള സർവേ നടക്കുന്നുണ്ട്.
സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി കഴക്കൂട്ടും-കാരോട് ബൈപ്പാസിലെ ചാക്ക,ഈഞ്ചയ്‌ക്കൽ ഭാഗങ്ങളിൽ റോഡ് വെട്ടിമുറിക്കും. ഫെബ്രുവരി ആദ്യ വാരം ജോലികൾ ആരംഭിക്കും. ഇതിനായി ദേശീയ പാത അതോറിട്ടി പദ്ധതിയുടെ നടത്തിപ്പ് കമ്പിനിയായ എ.ജി ആൻഡ് പിക്ക് അനുമതി നൽകി. ചാക്ക വാർഡിലും നഗരത്തിലെ മറ്റ് വാർഡുകളിലേക്കുമുള്ള ഗ്യാസ് പോകുന്നത് ഈ പൈപ്പ് ലൈൻ വഴിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |