വെള്ളറട : വെള്ളറട ഗ്രാമപഞ്ചായത്തിലെ ടൂറിസം സാദ്ധ്യതകൾ കണക്കിലെടുത്ത് സഹ്യപർവത അടിവാരത്തായി പ്രകൃതി ഭംഗി വേണ്ടുവോളം പകർന്നുനൽകാൻ പഞ്ചായത്താരംഭിച്ച പ്ളാങ്കുടിക്കാവ് ഇക്കോ ടൂറിസം പദ്ധതി അധികൃതരുടെ ഉദാസീനത കാരണം എങ്ങുമെത്താത്ത അവസ്ഥയിലാണ്. പദ്ധതിക്കുവേണ്ടി ഗ്രാമ പഞ്ചായത്ത് 10 ലക്ഷം രൂപ ആദ്യം അനുവദിച്ച് നിർമ്മാണവും തുടങ്ങിയിരുന്നു. ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളൊരുക്കുന്നതായിരുന്നു ആദ്യ പടി. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി ഏതാനും ദിവസം കഴിയും മുമ്പേ, പദ്ധതി തുടങ്ങിയ സ്ഥലം സ്വകാര്യ വ്യക്തി പാറ ഖനനത്തിനായി സർക്കാരിൽ നിന്ന് ലീസിന് എടുത്തതാണെന്നും ഇവിടെ നിർമ്മാണം നടത്താൻ കഴിയില്ലെന്നുമുള്ള വാദം ഉയർന്നു. ഇതിനിടയിൽ സ്വകാര്യ വ്യക്തി നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ സ്റ്റേയുമായി രംഗത്തെത്തി. സ്ഥലം എം.എൽ.എയും പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും പദ്ധതി നടപ്പിലാക്കാൻ സർക്കാരിന്റെ സഹായം തേടിയെങ്കിലും വർഷം ഒന്നു കഴിഞ്ഞിട്ടും ഇതുവരെയും ഒന്നും നടന്നില്ല. ആദ്യ പത്തുലക്ഷത്തിനു പുറമെ വീണ്ടും ഗ്രാമപഞ്ചായത്ത് ടൂറിസം പദ്ധതിക്കായി പത്തുലക്ഷം രൂപ കൂടി അനുവദിച്ചിരുന്നു. എന്നാൽ സർക്കാരിൽ നിന്നും റവന്യു വകുപ്പിൽ നിന്നും ഉചിതമായ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് രണ്ടാമത് അനുവദിച്ച തുക വകമാറ്റുകയും ആദ്യത്തെ 10 ലക്ഷത്തിൽ നിന്ന് രണ്ടുലക്ഷം രൂപ പണികൾ ചെയ്തതിന് കരാറുകാരന് പാർട്ട് ബില്ലായി നൽകുകയും ചെയ്തു.
ലക്ഷ്യം തൊഴിലവസരങ്ങൾ
തീർത്ഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ടൂറിസ്റ്റുകളെ ആകർഷിച്ച് മലയോരത്ത് ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്ത് നിർമ്മാണം ആരംഭിച്ചത്. സ്ഥലം എം.എൽ.എ സി.കെ.ഹരീന്ദ്രൻ ടൂറിസം പദ്ധതിയെ തീർത്ഥാടന ടൂറിസത്തിൽ ഉൾപ്പെടുത്താൻ സർക്കാരിൽ വേണ്ട സമ്മർദ്ദം ചെലുത്തി. എന്നാൽ സർക്കാർ ലീസിന് നൽകിയ നടപടി പിൻവലിച്ചാൽ മാത്രമേ സർക്കാർ പുറംപോക്ക് ഇനി ടൂറിസം പദ്ധതിക്ക് ലഭിക്കുകയുള്ളൂ. പ്രകൃതിക്ക് യാതൊരുവിധ കോട്ടവും തട്ടാതെ കന്യാകുമാരിയും തൃപ്പരപ്പും കണ്ട് നെയ്യാർ ഡാമിലേക്ക് പോകുന്ന ടൂറിസ്റ്റുകൾക്ക് മലയോര ഭംഗി വേണ്ടുവോളം ആസ്വദിക്കാൻ പ്ളാങ്കുടിക്കാവ് ഇക്കോ ടൂറിസത്തിന് കഴിയുമായിരുന്നു. ഇവിടം സന്ദർശിച്ചശേഷം നെയ്യാർ ഡാമിലേക്കും പൊന്മുടിയിലേക്കും എളുപ്പമെത്താൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |