തിരുവനന്തപുരം: നാഴികയ്‌ക്ക് നാല്‌പത് വട്ടം സ്‌ത്രീ സൗഹൃദ നഗരമെന്ന് കൊട്ടിഘോഷിക്കുമ്പോഴും നേരം ഇരുട്ടിയാൽ സ്‌ത്രീകൾക്ക് ഇറങ്ങിനടക്കാനാകാത്ത നഗരമായി തലസ്ഥാനം മാറുന്നു.കഴിഞ്ഞ ഒരു വർഷത്തിനിടെ സ്‌ത്രീകൾക്കുനേരെ ആയിരത്തിലധികം അക്രമങ്ങളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായത്. കഴിഞ്ഞദിവസം മ്യൂസിയത്ത് പെൺകുട്ടിക്കു നേരെ നടന്ന ആക്രമണമാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. പേരൂർക്കടയിലും അമ്പലമുക്കിലും കേശവദാസപുരത്തും തമ്പാനൂരും നടന്ന കൊലപാതകങ്ങൾക്ക് പുറമെ ചെറുതും വലുതുമായി നഗരത്തിൽ സ്‌ത്രീകൾക്ക് നേരെ അരങ്ങേറിയ അതിക്രമങ്ങളുടെ എണ്ണം ഒരു ദിവസം കൊണ്ട് തിട്ടപ്പെടുത്താനാകില്ല.സ്‌ത്രീകൾക്ക് ഏറ്റവും സൗഹാർദ്ദപരമായ പ്രദേശമെന്ന് കരുതിയിരുന്ന മ്യൂസിയത്തും കനകക്കുന്നിലും ഭീതിയോടെയല്ലാതെ നടക്കാനാകാത്ത അവസ്ഥയെന്ന് പെൺകുട്ടികൾ തുറന്നുപറയുന്നു. ശംഖുംമുഖവും കോവളവും തുടങ്ങി ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സമാന അവസ്ഥയാണ്. പൂവാലശല്യവുമായി ബന്ധപ്പെട്ട് ഈ വർഷം ഒരു മാസം പിന്നിടുമ്പോൾ നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്‌ത കേസുകളുടെ എണ്ണം 192.ഈ ശരാശരി തുടർന്നാൽ മാർച്ച് പകുതി പിന്നിടും മുമ്പേ കേസുകളുടെ എണ്ണം 500 കടക്കും.
കനകക്കുന്ന് വിഹാരകേന്ദ്രം
നൈറ്റ് ലൈഫ് പദ്ധതി ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച കനകക്കുന്നിലും പരിസരപ്രദേശങ്ങളിലുമാണ് സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ വ്യാപകമായി നടക്കുന്നത്.സർക്കാർ വാഹനം ഓടിച്ചെത്തിയ പ്രതി വനിതയെ ആക്രമിച്ചത് ഉൾപ്പെടെ നിരവധി സംഭവങ്ങൾ ഉണ്ടായെങ്കിലും പൊലീസ് സ്വീകരിച്ച നടപടി കാര്യക്ഷമമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നതാണ് സ്‌ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ. കനകക്കുന്നിൽ ഒരിടത്തുപോലും രാത്രിയിൽ പൊലീസ് പട്രോളിംഗില്ല. മ്യൂസിയം പരിസരത്ത് പൊലീസുകാരും ഗാർഡുകളുമുണ്ടെങ്കിലും ഇവർ പലപ്പോഴും സദാചാര പൊലീസിന്റെ റോൾ ഏറ്റെടുക്കുന്നുവെന്നാണ് ആക്ഷേപം. ആയിരക്കണക്കിന് പേരാണ് വൈകിട്ടും രാത്രിയിലുമായി മ്യൂസിയത്തും കനകക്കുന്നിലും നടക്കാനും മറ്റുമായെത്തുന്നത്.
പിങ്ക് പൊലീസ് പാളി
പ്രവർത്തനം തുടങ്ങി ഏഴ് വർഷമായിട്ടും യാതൊരു ഉപയോഗവുമില്ലാത്ത സംഘമായി മാറുകയാണ് പിങ്ക് പൊലീസ്. പരാതികൾ സ്വീകരിക്കുന്നതിലും തുടർന്നുവരുന്ന നടപടികളിലും അലംഭാവം തുടർക്കഥയായതോടെ ആരും ഇവരെ സമീപിക്കാത്ത സ്ഥിതിയിലായി. പിങ്ക് പൊലീസിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച വനിതാ പൊലീസുകാർ കെ.എസ്.ആർ.ടി.സി ബസിലും ബസ് സ്റ്റോപ്പുകൾ,സ്കൂളുകൾ,കോളേജുകൾ,മറ്റ് പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം നടത്തിയിരുന്നു. ഇപ്പോൾ ഇത്തരം നിരീക്ഷണങ്ങൾ ഒരിടത്തുമില്ല.ഇതിന് പകരമാണ് പിങ്ക് പൊലീസ് പട്രോളിംഗ് ആരംഭിച്ചതെന്ന് പറയുന്നുണ്ടെങ്കിലും കാറിൽ കറങ്ങിനടപ്പാണ് പണിയെന്നാണ് ആക്ഷേപം.
കേസുകൾ പലത്, പ്രതി ഒരാൾ
നഗരത്തിൽ സ്‌ത്രീകൾക്കെതിരായ അതിക്രമ കേസുകളിൽ പിടിയിലാകുന്നവരിൽ പലരും മുമ്പും സമാന കേസുകളിൽ അകപ്പെട്ടവരാണ്.നിയമത്തിന്റെ പഴുത് ഉപയോഗിച്ച് രക്ഷപ്പെടുകയും ജാമ്യത്തിലിറങ്ങുകയും ചെയ്യുന്ന ഇവർ നഗരത്തിൽ സജീവമാകുന്നതാണ് പതിവ്.കഴിഞ്ഞ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പ്രസംഗിക്കുന്ന വേദിയിൽ സ്‌ത്രീക്കെതിരെ അതിക്രമം നടത്തിയതിന് അറസ്റ്റിലായ പ്രതി ഇപ്പോൾ ജാമ്യത്തിലിറങ്ങി കറങ്ങുകയാണ്.മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിന്റെ തുടർനടപടി ഒച്ചിഴയും വേഗത്തിലാണ് നീങ്ങുന്നത്.
കനകക്കുന്നിൽ വൻ പൊലീസ് കാവലിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്ന ഓണാഘോഷത്തിന്റെ ഉദ്ഘാടന വേദിയിലാണ് ലഹരിക്കടിമയായ ഒരാൾ സുഹൃത്തിന് നേരെ ആക്രമണം നടത്താൻ ശ്രമിച്ചത്.ഞാനും സുഹൃത്തും ചേർന്ന് അയാളെ പിടിച്ചുവച്ച് നിലവിളിച്ചപ്പോഴാണ് പൊലീസ് രക്ഷയ്‌ക്കെത്തിയത്.കേസ് ഇപ്പോഴും അനന്തമായി നീളുകയാണ്.'
അനുപമ എം.നായർ
നൈറ്റ് വാക്കൊക്കെ മുറപോലെ നടക്കുന്നുണ്ടെങ്കിലും ആറ് മണിക്കുശേഷം സ്‌ത്രീകൾക്ക് സ്വാതന്ത്ര്യത്തോടെ ഇറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ.നഗരസഭയും സർക്കാരും അടിയന്തര ശ്രദ്ധ നൽകി പ്രായോഗിക നടപടി സ്വീകരിക്കണം.'
വൈഷ്‌ണവി,
വിദ്യാർത്ഥി
അതിക്രമങ്ങൾ തടയാനുളള സെല്ലുകളും ഹെൽപ്പ് ഡെസ്‌കുകളും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് കരുതുന്നത്. സ്‌ത്രീകളും സ്വയം മുൻകരുതലെടുക്കണം.'
അമൃത
ഐ.ഇ.സി ഇന്റേൺ, ശുചിത്വ മിഷൻ
വൈകിട്ട് ആറുമണി കഴിഞ്ഞാൽ സ്‌ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത നാടായി കേരളം മാറി.സദാചാരക്കാരെ പേടിച്ച് കുട്ടികൾ നാടുവിടുകയാണ്.'
ശശി തരൂർ, എം.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |