തൃശൂർ: യുദ്ധഭീഷണി നിലനിൽക്കുന്ന വർത്തമാന കാലത്ത് അതിന്റെ ഭീകരത വെളിവാക്കി ബ്‌ളാക് ബോക്‌സ് തിയേറ്ററിൽ 'ആന്റിഗണി' അരങ്ങേറും. ഗ്രീക്ക് ദുരന്തനാടകമുണർത്തുന്ന ആകാംക്ഷയും ക്‌ളാസിക് ശൈലിയുമുള്ള ഒന്നര മണിക്കൂർ നാടകം 11, 12 തീയതികളിൽ വൈകിട്ട് നാലിനാണ് അരങ്ങേറുക.
രണ്ട് കഥാപാത്രങ്ങളേ ഉള്ളൂവെന്നത് മറ്റൊരു സവിശേഷത. പ്രശസ്ത മദ്ധ്യേഷ്യൻ സംവിധായകനായ ഒവ് ല്യകുലി ഖോഡ്‌സെകുലിയുടെ വിഖ്യാത നാടകത്തിന്റെ രചയിതാവ് എവ്‌ജെനിയ പലേഖോവയാണ്. യുദ്ധത്തെക്കുറിച്ച് പുനർവിചിന്തനം നടത്താൻ ആന്റിഗണി പ്രേരിപ്പിക്കും. അശാന്തിയും സേച്ഛാധിപത്യവും മൂലം തകർന്ന ഒരു രാജ്യത്തെ ഭരണകൂടത്തിനെ ചെറുത്തു നിൽക്കാൻ ധൈര്യം കാണിച്ച ഒരു കുടുംബത്തിന്റെയും ഒരു സ്ത്രീയുടെയും കഥ പറയുന്ന ആന്റിഗണി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാടകളിലൊന്നാണ്.
കഥ ഇങ്ങനെ
യുദ്ധം അവസാനിച്ചപ്പോൾ തന്റെ രണ്ട് സഹോദരന്മാരും മരിച്ച വിവരം ആന്റിഗണി അറിയുന്നു. എതിർപക്ഷത്ത് യുദ്ധം ചെയ്യാൻ നിർബന്ധിതരായ സഹോദരങ്ങൾ യുദ്ധത്തിൽ പരസ്പരം കൊല്ലുന്നു. സ്വേച്ഛാധിപതി ക്രിയോൺ, ഭരണകൂടത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. ഒരു സഹോദരന്റെ മൃതദേഹം അയാൾ മറവ് ചെയ്യുകയും മറ്റേയാളെ രാജ്യദ്രോഹിയായി പ്രഖ്യാപിച്ച്, അയാളുടെ മൃതദേഹം തീബ്‌സിലെ തെരുവിൽ അഴുകാൻ വിടുന്നു. മൃതദേഹം അടക്കം ചെയ്യാൻ ശ്രമിക്കുന്നത് അപകടമാണെന്ന് അറിഞ്ഞിട്ടും ആന്റിഗണി സഹോദരന്റെ മൃതദേഹം അടക്കം ചെയ്യാൻ തീരുമാനിക്കുന്നു.
ഒവ് ല്യകുലി ഖോഡ്‌സെക്കുലി
നാടകത്തിൽ നാല് പതിറ്റാണ്ടിന്റെ പരിചയം. ഉസ്‌ബെക്കിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ, ഉക്രെയ്ൻ, റഷ്യ, ബെലാറസ്, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മദ്ധ്യേഷ്യൻ മേഖലയിലെ പ്രധാന തിയേറ്ററുകളുടെ ആർട്ടിസ്റ്റിക് ഡയറക്ടറായിരുന്നു. ഉസ്‌ബെക്കിസ്ഥാനിൽ നിന്നാണ് സംവിധാനം പരിശീലിച്ചത്. തുടർന്ന് പീറ്റർ ബ്രൂക്ക്, ജോർജിയൻ സംവിധായകൻ മിഖായേൽ തുമിനാഷ്വിലി എന്നിവർക്കൊപ്പവും പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |