350 ഏക്കറിൽ 1000ഓളം ജീവികൾ
തൃശൂർ: മുന്നൂറ്റമ്പത് ഏക്കറിൽ ആയിരത്തോളം ജീവികളുമായി ഇന്ത്യയിലെ ആദ്യ ഡിസൈനർ മൃഗശാലയായ തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്ക് സെപ്തംബറിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ നിർമ്മാണത്തിന് വേഗംകൂട്ടി. പണികൾ അന്തിമഘട്ടത്തിലാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഡിസൈനർ മൃഗശാലയിൽ മൃഗങ്ങൾക്കും പക്ഷികൾക്കും തുറസായ സ്വാഭാവിക ആവാസ വ്യവസ്ഥ ഒരുക്കുന്നുവന്നതതാണ് സവിശേഷത.
തിരുവനന്തപുരത്തെയും മറ്റ് സംസ്ഥാനങ്ങളിലെയും മൃഗശാലകളിലെ തിരഞ്ഞെടുത്ത മൃഗങ്ങളെയും കൊണ്ടുവരും. സ്വാഭാവിക ആവാസ വ്യവസ്ഥയിൽ 23 കേന്ദ്രങ്ങളാകും ഒരുക്കുക. മൂന്നെണ്ണം പക്ഷികൾക്കാണ്. കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലാണ് നിർമ്മാണം. ഓസ്‌ട്രേലിയൻ മൃഗശാല ഡിസൈനർ ജോൻ കോ ആണ് ഡിസൈനൻ. വിദേശ മൃഗശാലകളിൽ നിന്ന് പക്ഷിമൃഗാദികളെ എത്തിക്കും. ഇതിനായി അന്താരാഷ്ട്ര ഏജൻസികളുടെ താത്പര്യപത്രം ക്ഷണിക്കും. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന തൃശൂർ മൃഗശാലയിലെ മുഴുവൻ ജീവികളെയും മാർച്ചിൽ ഇവിടെയെത്തിക്കാനുളള പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. മൂന്നര പതിറ്റാണ്ടിൻ്റെ സ്വപ്നമാണ് പാർക്ക് തുറക്കുന്നതോടെ സഫലമാകുന്നത്.
പാർക്കിലുള്ളത്
മൃഗങ്ങളെ വീക്ഷിക്കാൻ ഗാലറി, വെറ്ററിനറി ആശുപത്രി സമുച്ചയം, റിസപ്ഷൻ ആൻഡ് ഓറിയന്റേഷൻ സെന്റർ, സർവീസ് റോഡുകൾ, ട്രാം റോഡുകൾ-സ്റ്റേഷനുകൾ, കഫറ്റീരിയ, ക്വാർട്ടേഴ്‌സുകൾ.
തിങ്ങിഞെരുങ്ങി തൃശൂർ മൃഗശാല
മുഴുവൻ ജീവികളേയും പുത്തൂരിലേക്ക് മാറ്റുന്നതോടെ തൃശൂർ മൃഗശാലയുടെ പ്രവർത്തനം അവസാനിപ്പിക്കും. നഗരമദ്ധ്യത്തിൽ 13 ഏക്കറിലായി 1885ലാണ് സ്ഥാപിതമായത്. 64 ഇനങ്ങളിലായി 511 ജീവികളുണ്ട്. സ്ഥലപരിമിതി പ്രതിസന്ധിയാണ്. വർഷങ്ങളായി പുതിയ ജീവികളെ എത്തിക്കാറില്ല. അതുകൊണ്ടുതന്നെ ആദ്യപരിഗണന തൃശൂർ മൃഗശാലയിലെ മൃഗങ്ങളെ മാറ്റുന്നതിനാണ്.
ഡിസൈനർ മൃഗശാല
സ്വാഭാവിക ആവാസ സ്ഥാനങ്ങൾ മുൻകൂട്ടി ഡിസൈൻ ചെയ്ത് നിർമ്മിക്കും. മുഴുവൻ മൃഗങ്ങളെയും എത്തിച്ചയുടൻ പ്രവർത്തനം തുടങ്ങും. മുൻകാലങ്ങളിൽ മൃഗശാല തുടങ്ങിയിട്ടുള്ളത് കുറച്ച് മൃഗങ്ങളെയെത്തിച്ച ശേഷമാണ്. പിന്നീട് മൃഗങ്ങളെ എത്തിക്കുന്ന മുറയ്ക്ക് വിപുലീകരിക്കും. വിദേശ ഡിസൈനറുടെ സഹായത്തോടെ നിർമ്മിക്കുന്നതും ആദ്യം.
നിർമ്മാണപ്രവർത്തനം അവസാനഘട്ടത്തിലാണ്. സെപ്റ്റംബറിൽ തന്നെ പാർക്ക് തുറന്നുകൊടുക്കാൻ വേണ്ടി പണികളുടെ വേഗം കൂട്ടിയിട്ടുണ്ട്.
കെ.രാജൻ
റവന്യൂമന്ത്രി
(സ്ഥലം എം.എൽ.എ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |