തൃശൂർ: മാപ്രാണം സെന്ററിൽ തൃശ്ശൂർ ബസ്‌സ്റ്റോപ്പിനു സമീപമുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലെ ലോക്കറിൽ നിന്നും വമിച്ച വിഷവാതകം ശ്വസിച്ച് മൂന്ന് ജീവനക്കാർക്ക് ബോധക്ഷയം. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ സ്വർണം എടുത്തുവെക്കാൻ പോയ ബാങ്കിലെ ക്ലാർക്കുമാരായ ചേർപ്പ് സ്വദേശി ഇമാ ജേക്കബ് (24), ഇരിങ്ങാലക്കുട സ്വദേശി പി.എൽ. ലോന്റി (38),പത്തനംതിട്ട സ്വദേശി സ്റ്റെഫി (23) എന്നിവർക്കാണ് ബോധക്കേടുണ്ടായത്. ഇവരെ കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രി ഐ.സി.യു.വിൽ പ്രവേശിപ്പിച്ചു.
ലോക്കർമുറിയിലേക്കു പോയവരെ തിരികെക്കാണാതായതിനെത്തുടർന്ന് അസിസ്‌റ്റന്റ് മാനേജർ ടിന്റോ അന്വേഷിച്ചുചെന്നപ്പോഴാണ് മൂന്നുപേരും ബോധരഹിതയായി കിടക്കുന്നതു കണ്ടത്. മുറിയിലേക്ക് കയറിയ ടിന്റോയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഉടൻ ബാങ്കിലെ ഗോൾഡ് അപ്രൈസർ നാട്ടുകാരുടെ സഹായത്തോടെ ഇവരെ സമീപത്തെ ലാൽ മെമ്മോറിയൽ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലുള്ള മൂന്നുപേരെ പിന്നീട് എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇരിങ്ങാലക്കുട പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ബാങ്കിനകത്ത് കാർബൺ മൊണോക്‌സൈഡ് വാതകത്തിന്റെ സാന്നിദ്ധ്യം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
തിങ്കളാഴ്‌ച മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി ഉണ്ടായിരുന്നില്ല. അതിനാൽ ജനറേറ്ററാണ് ബാങ്കിൽ പ്രവർത്തിപ്പിച്ചിരുന്നത്. ജനറേറ്റർമുറിയുടെ ജനലുകൾ അടച്ചിട്ടനിലയിലായിരുന്നു. മൂന്നുമണിക്കൂറിലേറെ ജനറേറ്റർ പ്രവർത്തിച്ചതിനാൽ ഓക്സിജന്റെ അളവ് കുറയുകയോ കാർബൺ മോണോക്‌സൈഡ് ഉണ്ടാകുകയോ ചെയ്‌തിരിക്കാമെന്നാണ് പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നിഗമനം. ലാബ് പരിശോധനയ‌്ക്ക് ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |