തൃശൂർ: മണ്ണിനെ സംരക്ഷിക്കുകയെന്ന സന്ദേശവുമായി സൈക്കിളിൽ ഇന്ത്യ ചുറ്റുകയാണ് ഉത്തർപ്രദേശ് ലളിത്പുർ സ്വദേശിയായ മോഹിത് നിരഞ്ജൻ എന്ന ഇരുപത്തിയൊന്നുകാരൻ. അച്ഛൻ പ്രഭു ദയാൽ നിരഞ്ജനൊപ്പം സ്വന്തമായുള്ള അരയേക്കറിൽ കൃഷിപ്പണിക്കിറങ്ങിയപ്പോഴാണ് മണ്ണില്ലെങ്കിൽ കൃഷിയും കൃഷിയില്ലെങ്കിൽ ഭക്ഷണവുമില്ലെന്ന് മോഹിത് തിരിച്ചറിഞ്ഞത്. പഠനകാലത്ത് അച്ഛനെ കൃഷിയിൽ സഹായിക്കാറുണ്ടായിരുന്നു. ബിരുദത്തിന് ശേഷം കൂടുതൽ സജീവമായി.
കഴിഞ്ഞ നവംബറിലാണ് സദ്ഗുരു ജഗ്ഗിവാസുദേവിന്റെ ഇഷ ഫൗണ്ടേഷൻ വോളണ്ടിയറായ മോഹിതിന്റെ സൈക്കിൾ യാത്ര തുടങ്ങിയത്. ദിവസം 80- 150 കിലോമീറ്റർ സൈക്കിളിൽ യാത്ര ചെയ്യും. അതിനിടയിൽ
രാവിലെയും വൈകിട്ടും ഓരോ മണിക്കൂർ യോഗയും ധ്യാനവും. രണ്ട് കൊല്ലത്തെ യാത്രയിൽ 30,000 കിലോമീറ്റർ പിന്നിടും.
നല്ല വിളവിന് മണ്ണ് സംരക്ഷിക്കണമെന്ന് പഠിപ്പിച്ചത് അച്ഛനും സാമൂഹിക പ്രവർത്തകയായ അമ്മ രാംസഖിയുമാണ്. മണ്ണുസംരക്ഷണത്തിനായി സദ്ഗുരു ജഗ്ഗി വാസുദേവ് കഴിഞ്ഞ വർഷം നടത്തിയ കോയമ്പത്തൂർ- ലണ്ടൻ ബൈക്ക് യാത്രയും മോഹിതിന് പ്രചോദനമേകി. സഹോദരൻ രോഹിത്താണ് യാത്രയ്ക്കായി പുതിയ സൈക്കിൾ വാങ്ങി നൽകിയത്. ഉജ്ജയിൻ, ഇൻഡോർ, ഔറംഗബാദ്, കോയമ്പത്തൂർ, ഗൂഡല്ലൂർ വഴി തൃശൂരിലെത്തിയ മോഹിതിന് ഇഷ പ്രവർത്തകർ സ്വീകരണം നൽകി. ഇവിടെ നിന്നും എറണാകുളം, ആലപ്പുഴ, കന്യാകുമാരി വഴി ലഡാക്കിലെത്തും. തിരികെ കോയമ്പത്തൂർ ഇഷ ഫൗണ്ടേഷനിലെത്തിയാണ് യാത്ര അവസാനിപ്പിക്കുക.
ചിലയിടങ്ങളിൽ രണ്ടോ മൂന്നോ ദിവസം തങ്ങും. വിവിധയിടങ്ങളിൽ ഇഷ ഫൗണ്ടേഷൻ വോളണ്ടിയർമാർ സഹായവുമായെത്താറുണ്ട്. ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും പെട്രോൾ പമ്പുകളിലുമാണ് വിശ്രമം.
പഠനകാലത്തും യോഗ
ബിരുദ പഠനകാലം മുതൽ യോഗയിലും ധ്യാനത്തിലും തത്പരനായിരുന്നു മോഹിത്. തുടർന്നാണ് ഇഷ ഫൗണ്ടേഷനെപ്പറ്റി അറിയുന്നതും 2018ൽ വോളണ്ടിയറാകുന്നതും.
''യാത്രയിൽ പരിചയപ്പെടുന്നവരോട് മണ്ണുസംരക്ഷണത്തെപ്പറ്റി പറയും. യോഗ പരിശീലിച്ചതിനാൽ ക്ഷീണമില്ല.
- മോഹിത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |