തൃശൂർ : സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ പദ്ധതി വിഹിതം ചെലവഴിച്ചതിൽ മോശം പ്രകടനവുമായി ജില്ലാ പഞ്ചായത്ത്. സംസ്ഥാനത്ത് ഇടുക്കിക്ക് മാത്രം മുന്നിൽ പതിമൂന്നാം സ്ഥാനത്താണ് ജില്ലയുടെ സ്ഥാനം. 58.14 ശതമാനം ഫണ്ട് മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വർഷം ചെലവഴിക്കാനായുള്ളൂ.
ഇത് വരുംവർഷത്തിലെ പദ്ധതി പ്രവർത്തനത്തെ സാരമായി ബാധിക്കും. കഴിഞ്ഞ വർഷം നാലാം സ്ഥാനത്തെത്തി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 85 ശതമാനത്തിലേറെ രൂപ ചെലവഴിച്ച കൊല്ലം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. കണ്ണൂർ, വയനാട് ജില്ലകളും എൻപത് ശതമാനത്തിൽ കൂടുതൽ തുക ചെലവഴിച്ചു. തൃശൂരിന് പിന്നിൽ പതിനാലാം സ്ഥാനത്തുള്ള ഇടുക്കി 55.82 ശതമാനമാണ് തുകയാണ് ചെലവഴിച്ചത്.
പന്ത്രണ്ടാം സ്ഥാനത്തുള്ള കോട്ടയം 60.34 ശതമാനം തുക ചെലവഴിച്ചിട്ടുണ്ട്. 80 ശതമാനം തുക ചെലവഴിച്ചിരുന്നെങ്കിൽ ഈ വർഷം ബാക്കിയുള്ള തുക കൂടി അനുവദിക്കുമായിരുന്നു. 41.86 ശതമാനത്തിന്റെ കുറവാണ് ചെലവഴിക്കുന്നതിലുണ്ടായത്. ഇരുപത് ശതമാനം അടുത്ത വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകും. 21.86 ശതമാനം തുക കെടുകാര്യസ്ഥത മൂലം നഷ്ടമാകും. 133 കോടിയാണ് പദ്ധതി വിഹിതമായി ഉണ്ടായിരുന്നത്.
28 കോടിയോളം ചെലവഴിക്കാനായില്ല. കഴിഞ്ഞവർഷം പ്രഖ്യാപിച്ച വെണ്ണൂർ തുറ പദ്ധതി, ചേലക്കര ശീതികരണ സംഭരണ ശാല, ചേറ്റുവ പുഴ ചെളി നീക്കൽ, ചേറ്റുവ കോട്ട നവീകരണം, തീരദേശങ്ങളിൽ ചെളിക്കെട്ട് നീക്കൽ തുടങ്ങിയ പല പദ്ധതികളും ലക്ഷ്യത്തിലെത്തിക്കാനായില്ല. ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഫണ്ട് അനുവദിച്ച നടപ്പിലാക്കുന്ന സംയോജിത പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാനായില്ല. പൊതുമരാമത്ത് വിഭാഗത്തിലെ ഫണ്ട് ചെലവഴിക്കുന്നതിലാണ് ഏറ്റവും കുറവ് സംഭവിച്ചത്. സംസ്ഥാനത്ത് മൊത്തം പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മൂന്ന് ജില്ലകൾ മാത്രമാണ് 80 ശതമാനം കവിഞ്ഞത്.
കഴിഞ്ഞ വർഷ പദ്ധതി വിഹിതം
133 കോടി
ചെലവഴിച്ചത് 58.14 ശതമാനം
നഷ്ടപ്പെട്ടത് 28 കോടി
ജില്ലയുടെ സ്ഥാനം : 13
അവസാന സ്ഥാനത്ത് : ഇടുക്കി
എടുക്കാൻ പറ്റാത്ത പദ്ധതികളാണ് തോളിൽ കയറ്റിയത്. കടലിൽ കായം കലക്കിയ പോലെയായി പദ്ധതികൾ. യാതൊരു ദീർഘവീക്ഷണവും പദ്ധതി നടത്തിപ്പിൽ ജില്ലാ പഞ്ചായത്ത് ഭരണ സമിതിക്ക് ഉണ്ടായിട്ടില്ല. വരുംനാളുകളിൽ ജില്ലയുടെ വികസന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നതാണ് ഈ നഷ്ടം.
ജോസഫ് ടാജറ്റ്
പ്രതിപക്ഷ നേതാവ്
ജില്ലാ പഞ്ചായത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |