തൃശൂർ: സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം' മെഗാ പ്രദർശന വിപണനസേവന മേള മേയ് 10 മുതൽ 16 വരെ തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടക്കും. വൈവിദ്ധ്യമാർന്ന പരിപാടികളോടെ നടക്കുന്ന മെഗാ എക്‌സിബിഷനോടനുബന്ധിച്ച് എല്ലാ ദിവസവും കലാസംഗീത വിരുന്നും അരങ്ങേറും. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്നീ പ്രമേയങ്ങളിലായാണ് 'എന്റെ കേരളം' ഒരുക്കുന്നത്. സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ചെറുകിട ഇടത്തരം സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയുടെ ഇരുനൂറിലേറെ പ്രദർശന, വിപണന സ്റ്റാളുകൾ ഉൾപ്പെടുന്നതാണ് എക്‌സിബിഷൻ. അടിസ്ഥാന സൗകര്യവികസന മേഖലയിൽ ഉൾപ്പെടെ കേരളം കൈവരിച്ച നേട്ടങ്ങൾ ചിത്രീകരിക്കുന്ന തീം സ്റ്റാളും പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കും. 42,000 സ്‌ക്വയർ ഫീറ്റിൽ എയർ കണ്ടിഷണർ സൗകര്യത്തോടെയാണ് മേളയുടെ പ്രധാന പവലിയൻ ഒരുങ്ങുന്നത്. പ്രധാന വേദിക്ക് പുറത്ത് കുട്ടികൾക്ക് ആവശ്യമായ കളിസ്ഥലവും കായികവിനോദത്തിനുള്ള ഇടവും സജ്ജീകരിക്കും.
റോബോട്ടിക്‌സ്, ചാറ്റ്ജിപിടി, വെർച്വൽ റിയാലിറ്റി, നിർമിത ബുദ്ധി തുടങ്ങിയവ പരിചയപ്പെടുത്തുന്ന ടെക്‌നോളജി പവലിയൻ മേളയുടെ ആകർഷണങ്ങളിലൊന്നാകും. ജില്ലയിലെ മികച്ച മാലിന്യ സംസ്‌കരണ മാതൃകകളുടെ പ്രദർനവും മേളയുടെ ഭാഗമായി ഒരുക്കും. നാഷണലൈസ്ഡ് ബാങ്കുകളുടെ സേവനം, വിവിധ സർക്കാർ ആനുകൂല്യ വിതരണം, സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ, അക്ഷയ, ഐ.ടി മിഷൻ, ആരോഗ്യം, തദ്ദേശ സ്വയംഭരണം, എംപ്ലോയ്‌മെന്റ്, കാർഷിക വികസനം, ക്ഷീരവികസനം, ഭക്ഷ്യസുരക്ഷ, കേരള വാട്ടർ അതോറിറ്റി, വനിതാ ശിശുവികസനം, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങൾ സൗജന്യമായി ജനങ്ങൾക്കെത്തിക്കുന്ന യൂട്ടിലിറ്റി സ്റ്റാളുകളുമുണ്ട്. ആധാർ ഉൾപ്പെടെയുള്ള അക്ഷയ സേവനങ്ങൾ, ജനന മരണ വിവാഹ സർട്ടിഫിക്കറ്റുകൾ, മണ്ണ് ജല പരിശോധനകൾ, ജീവിതശൈലീ രോഗനിർണയം, കുഞ്ഞുങ്ങളിലെ ഭിന്നശേഷി നിർണയ പരിശോധന, വിദ്യാർത്ഥികൾക്കുള്ള കരിയർ ഗൈഡൻസ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ തുടങ്ങിയ സേവനങ്ങൾ മേളയിൽ സൗജന്യമായി ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |