തൃശൂർ: വില്ലേജ് അസിസ്റ്റന്റ് കൈക്കൂലിക്കേസിൽ പിടിയിലായതോടെ കർശന പരിശോധനയുമായി ജില്ലാ ഭരണകൂടം. കളക്ടർ വി.ആർ. കൃഷ്ണ തേജയുടെ നിർദ്ദേശപ്രകാരം രണ്ട് സ്‌ക്വാഡുകളായി തിരിഞ്ഞ് 16 വില്ലേജ് ഓഫീസുകളിൽ ഇന്നലെ മിന്നൽ പരിശോധന നടത്തി. പാലക്കാട് ജില്ലയിലെ പാലക്കയം വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി കേസിൽ പിടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്.
ജില്ലയിലെ സർക്കാർ ഓഫീസുകളെ അഴിമതിമുക്തമാക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണിത്. ജനങ്ങൾക്ക് നൽകേണ്ട ആനുകൂല്യം യഥാസമയം നൽകാതെ വച്ചു താമസിപ്പിക്കുന്ന കേസുകൾ, അർഹമായ സേവനങ്ങൾ നൽകാതിരിക്കുന്ന സംഭവങ്ങൾ തുടങ്ങിയവയാണ് ഡെപ്യൂട്ടി കളക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്.
ചില വില്ലേജ് ഓഫീസുകളിൽ അപേക്ഷകളിലെ നടപടികൾ വൈകിപ്പിച്ചതടക്കമുള്ള കേസുകൾ കണ്ടെത്തിയതായി ഡെപ്യൂട്ടി കളക്ടർമാർ അറിയിച്ചു. ഇത്തരം കേസുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം ആരാഞ്ഞ ശേഷം നടപടി കൈക്കൊള്ളും. വരുംദിവസങ്ങളിൽ കൂടുതൽ കർക്കശ പരിശോധനകൾ നടത്താനാണ് തീരുമാനം.
പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം വീഴ്ച കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കും. മിന്നൽ പരിശോധനകൾ തുടരും.
- വി.ആർ. കൃഷ്ണ തേജ, കളക്ടർ
പരിശോധന നടത്തിയ വില്ലേജ് ഓഫീസുകൾ
ചെറുതുരുത്തി, മുള്ളൂർക്കര, പടിയം, വെളുത്തൂർ, എളനാട്, പഴയന്നൂർ, വടക്കെത്തറ, നടത്തറ, തിരുവില്വാമല, പാമ്പാടി, ചേലംകോട്, ചെമ്പുക്കാവ്, പെരിങ്ങാവ്, വിയ്യൂർ, കോലഴി, കിള്ളന്നൂർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |