ചെറുതുരുത്തി: ഷൊർണൂർ-വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള പൈങ്കുളം ലെവൽ ക്രോസ് ഒഴിവാക്കി പുതിയ റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി സാമൂഹികാഘാത പഠനം (എസ്.ഐ.എ) നടത്തുന്നതിന് യൂണിറ്റിനെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. കളമശ്ശേരിയിലെ രാജഗിരി ഔട്ട് റീച്ച് സർവീസ് സൊസൈറ്റിക്കാണ് ചുമതല.
തലപ്പിള്ളി താലൂക്കിലെ ചെറുതുരുത്തി വില്ലേജിൽപ്പെട്ട വിവിധ സർവേ നമ്പറുകളിലുള്ള 0.61 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.
കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ അപേക്ഷ പ്രകാരമാണ് ഏറ്റെടുക്കൽ നടപടി. വിജ്ഞാപനം വന്ന് ഒരു മാസത്തിനകം പഞ്ചായത്തുമായി കൂടിയാലോചനകൾ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശമുണ്ട്. സ്ഥലമെടുപ്പ് നടപടികൾ ഏകോപിപ്പിക്കാൻ തൃശൂർ എൽ.എ (ജനറൽ) സ്‌പെഷ്യൽ തഹസിൽദാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യാത്രാക്ലേശം പരിഹരിക്കുന്നതിനായി മേൽപ്പാലം എത്രയും വേഗം യാഥാർത്ഥ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കെ.രാധാകൃഷ്ണൻ എം.പി അറിയിച്ചു.
യാത്ര ദുരിതം
ചെറുതുരുത്തിയിൽ നിന്നും ചേലക്കര, തിരുവല്വാമല,പഴയന്നൂർ ഭാഗങ്ങളിലേക്ക് പോകുന്ന പ്രധാന റോഡിന് കുറുകെയാണ് റെയിൽപാത സ്ഥിതിചെയ്യുന്നത്. പ്രതിദിനം നൂറ്റിഇരുപതോളം ട്രെയിനുകൾ കടന്നുപോകുന്ന ഈ പാതയിൽ ഗേറ്റ് അടയ്ക്കുന്നത് മൂലം ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കും. പലപ്പോഴും ഒരു തവണ ഗേറ്റ് അടയ്ക്കുമ്പോൾ മൂന്നോളം ട്രെയിനുകൾകടന്നുപോയതിന് ശേഷമാണ് ഗേറ്റ് തുറക്കുന്നത്. ഇത് വൻ ഗതാഗതക്കുരുക്കിനും കാരണമാകാറുണ്ട്.
മേൽപ്പാലം
ആകെ നീളം -423 മീറ്റർ
വീതി - 7.5 മീറ്റർ
നടപ്പാത - 1.5 മീറ്റർ
സർവീസ് റോഡ് വീതി- 4.50മീറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |