SignIn
Kerala Kaumudi Online
Friday, 26 April 2024 2.47 PM IST

കണ്ടെയ്ൻമെൻ്റ് സോണുകളിൽ നട്ടം തിരിഞ്ഞ് ജനങ്ങളും ഭരണകൂടവും

pulse

തൃശൂർ: കണ്ടെയ്ൻമെന്റ് സോണുകൾ പൂർണമായും അടച്ചിട്ടില്ലെങ്കിൽ അതിതീവ്ര വ്യാപനമുണ്ടാക്കി വൈറസ് വൻദുരന്തത്തിലേക്ക് വഴിയൊരുക്കും. അടച്ചിട്ടാലോ പച്ചക്കറിയും പലചരക്കും അടക്കം നിത്യോപയോഗ സാധനങ്ങൾ കിട്ടാതെയും ഭക്ഷണം ഒരുക്കാനാവാതെയും ജനങ്ങൾ വലയും. അതുകൊണ്ടുതന്നെ കണ്ടെയ്ൻമെന്റ് സോണുകളിൽ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് ഭരണകൂടവും പൊലീസും ആരോഗ്യ വകുപ്പും.

കടകളിലെ പച്ചക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളും നശിച്ചുപോയി. എന്നാൽ പലചരക്കും പച്ചക്കറിയും ജനങ്ങൾക്ക് വീടുകളിലെത്തിക്കാനുള്ള സർക്കാർ സംവിധാനങ്ങളും ഫലപ്രദമല്ല. അവശ്യ സേവനങ്ങൾ റാപിഡ് റെസ്‌പോൺസ് ടീം വഴി തേടണമെന്ന് കളക്ടർ നിർദ്ദേശിച്ചെങ്കിലും അതും നടപ്പാവുന്നില്ല. ആർ.ആർ.ടി പലയിടത്തും സജീവമല്ല.

ഫണ്ടില്ലാത്തതിനാൽ സൗജന്യമായി ഭക്ഷണമോ, മരുന്നോ നൽകാനും കഴിയില്ല. വളന്റിയർമാർക്ക് പി.പി.ഇ കിറ്റ് പോലുള്ള പ്രാഥമിക സൗകര്യങ്ങളുമില്ല. സർക്കാർ നിർദ്ദേശപ്രകാരം വാർഡ്/ഡിവിഷൻ തലത്തിൽ രൂപീകരിച്ച ആർ.ആർ.ടിയിൽ, മെമ്പർ/കൗൺസിലർ എന്നിവരുടെ നേതൃത്വത്തിൽ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ, നഴ്‌സ്, ആശാ വർക്കർ, പൊലീസ് പ്രതിനിധി, സന്നദ്ധ പ്രവർത്തകർ എന്നിവരുണ്ടാകും. മരുന്ന്, ആംബുലൻസ് എന്നീ അവശ്യ സേവനങ്ങളെത്തിക്കാനുള്ള തിരക്കിൽ ഭക്ഷണസാധനങ്ങൾ ഏർപ്പാടാക്കാൻ പ്രയാസമാണ്.

ജനങ്ങളെ സഹായിക്കാൻ പൊലീസിനും നിർദ്ദേശം നൽകിയെങ്കിലും ഒരു സ്റ്റേഷനിലെ പരിമിതമായ പൊലീസുകാർക്ക് എന്ത് ചെയ്യാനാകുമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. കടകൾ തുറക്കാത്തതിനാൽ ജനപ്രതിനിധികൾക്ക് പോലും സാധനങ്ങൾ ജനങ്ങൾക്ക് എത്തിക്കാനാവുന്നില്ല. കോർപറേഷനിൽ ഏതാനും ഡിവിഷനുകൾ മാത്രമാണ് കണ്ടെയ്ൻമെന്റ് സോണിൽ അല്ലാത്തത്. ഫലത്തിൽ നഗരം ലോക്ക് ഡൗണിലാണ്.

പൾസ് ഓക്‌സിമീറ്ററുകൾക്കും ക്ഷാമം

രോഗവ്യാപനം രൂക്ഷമായതിന് പിന്നാലെ ഭൂരിഭാഗം പേർക്കും ചികിത്സ വീടുകളിലായതോടെ വീട്ടിൽ അത്യാവശ്യം കരുതേണ്ട ഉപകരണമായി മാറിയ പൾസ് ഓക്‌സിമീറ്ററുകൾക്ക് ക്ഷാമം. മെഡിക്കൽ സ്റ്റോറുകളിൽ പൾസ് ഓക്‌സീമീറ്റർ അന്വേഷിച്ചെത്തുന്നവരുടെ എണ്ണം വളരെയധികം കൂടി. ആറ് മാസം മുമ്പ് ആയിരം രൂപയ്ക്ക് താഴെ വിലയാണ് പൾസ് ഓക്‌സി മീറ്ററിനുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 1,500 രൂപ മുതൽ 3,500 രൂപ വരെയാണ് വിപണി വില.

പൾസ് ഓക്‌സീമീറ്റർ ഓൺലൈൻ സൈറ്റുകളിൽ ലഭ്യമാണെങ്കിലും ഡിമാൻഡ് കൂടിയതിനെ തുടർന്ന് ഓൺലൈൻ സൈറ്റുകളിൽ സ്റ്റോക്കില്ലെന്നും ചെറുകിട വ്യാപാരികൾ പറയുന്നു. മാസ്‌കുകൾക്കും സാനിറ്റൈസറുകൾക്കും കൈയുറകൾക്കും ക്ഷാമമുണ്ട്. വിലയും കൂടി.

കോൾ സെന്ററില്ല

മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് പ്രവേശിപ്പിക്കുന്ന രോഗികളുടെ ആരോഗ്യ വിവരങ്ങളറിയാതെ ബന്ധുക്കൾ നട്ടംതിരിയുന്ന സാഹചര്യമാണുള്ളത്. കോൾ സെന്റർ സംവിധാനം വേണമെന്ന ആവശ്യം ശക്തമായിട്ടുമുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ പിന്നീട് രോഗിയുടെ വിവരങ്ങളറിയാൻ യാതൊരു സംവിധാനവുമില്ല. കോൾ സെന്റർ തുടങ്ങണമെന്ന് ഡോക്ടർമാരടക്കമുള്ളവർ നിർദ്ദേശിച്ചെങ്കിലും നടപടിയായില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, CONTAINMENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.