തൃശൂർ: മൂന്നു എം.എൽ.എമാരെ നിയമസഭയിലേക്ക് എത്തിച്ച അന്തിക്കാടിന് ഇക്കുറിയും മന്ത്രി സ്ഥാനം ലഭിച്ചേക്കും . മൂന്നു പേരും സി.പി.ഐ ക്കാർ. നാട്ടികയിൽ നിന്ന് വിജയിച്ച സി.സി. മുകുന്ദൻ, ഒല്ലൂരിൽ നിന്ന് വിജയം നേടിയ കെ. രാജൻ, തൃശൂരിൽ നിന്ന് അവസാന നിമിഷം ജയിച്ചു കയറിയ പി. ബാലചന്ദ്രൻ എന്നിവരാണ് അന്തിക്കാട് നിന്ന് സഭയിലെത്തുന്നവർ. മുകുന്ദനും ബാലചന്ദ്രനും ആദ്യമായാണ് സഭയിൽ എത്തുന്നതെങ്കിൽ രാജന്റെ രണ്ടാം മൂഴമാണ്. കോൺഗ്രസിലെ ജോസ് വള്ളൂർ, സുനിൽ അന്തിക്കാട് എന്നിവരാണ് മത്സരിച്ച മറ്റ് അന്തിക്കാട്ടുകാർ. ഒല്ലൂരിൽ രാജൻ തോൽപ്പിച്ചത് സ്വന്തം നാട്ടുകാരൻ തന്നെയായ ജോസ് വള്ളൂരിനെയാണ്.
കഴിഞ്ഞ ഇടത് മന്ത്രിസഭയിലും അന്തിക്കാട് നിന്ന് പ്രാതിനിധ്യം ഉണ്ടായിരുന്നു. ഒന്നാം പിണറായി മന്ത്രി സഭയിൽ മന്ത്രി വി.എസ്. സുനിൽ കുമാറാണ് അന്തിക്കാട് നിന്നുളള മന്ത്രി. കെ. രാജന് ചീഫ് വിപ്പ് പദവിയും ലഭിച്ചു. വി. എസ്. മന്ത്രിസഭയിൽ കെ.പി. രാജേന്ദ്രൻ മന്ത്രി ആയിരുന്നു. അതിനു മുൻപ് അദ്ദേഹത്തിന്റെ പിതാവ് കെ.പി. പ്രഭാകരൻ ആരോഗ്യമന്ത്രി ആയിരുന്നു. കോൺഗ്രസിൽ നിന്ന് അന്തിക്കാട് നിന്ന് മന്ത്രിയും സ്പീക്കറും ആയിട്ടുള്ളത് വി.എം. സുധീരനാണ്. കരുണാകരൻ മന്ത്രിസഭയിൽ സ്പീക്കറും എ.കെ. ആന്റണി മന്ത്രിസഭയിൽ മന്ത്രിയുമായി. ഇത്തവണ കെ. രാജന് തന്നെ ആണ് കൂടുതൽ സാദ്ധ്യത. വി.എസ്. സുനിൽ കുമാർ കൈകാര്യം ചെയ്തിരുന്ന കൃഷി വകുപ്പ് തന്നെ കിട്ടുമെന്നും അന്തിക്കാട്ടുകാർ പ്രതീക്ഷിക്കുന്നു. പാർട്ടിയിലെ മുതിർന്ന നേതാവ് എന്ന നിലയിൽ പി. ബാലചന്ദ്രനെ പരിഗണിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല.
മൊയ്തീനും രാധാകൃഷ്ണനും?
രണ്ടാം പിണറായി മന്ത്രിസഭയിൽ സി. പി. എമ്മിൽ നിന്ന് കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണനെ പരിഗണിക്കാനുളള സാദ്ധ്യത കൂടി. നിലവിലെ മന്ത്രിസഭയിൽ പട്ടിക ജാതി വകുപ്പ് കൈകാര്യം ചെയ്തിരുന്ന എ.കെ. ബാലൻ മാറിയതോടെ ആ വകുപ്പ് രാധാകൃഷ്ണന് നൽകിയേക്കും. വി.എസ്. മന്ത്രിസഭയിൽ സ്പീക്കർ പദവിയാണ് രാധാകൃഷ്ണനു ലഭിച്ചത്. അതും പരിഗണിക്കാൻ സാദ്ധ്യത ഉണ്ട്. തദ്ദേശ സ്വയം ഭരണ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുതിർന്ന നേതാവ് കൂടിയായ മൊയ്തീനെ തഴയില്ലെന്നാണ് കരുതുന്നത്. മൂന്നു മന്ത്രിമാരും ഒരു ചീഫ് വിപ്പുമാണ് ജില്ലയിൽ നിന്ന് ഉണ്ടായിരുന്നത്. ജില്ലയിൽ മൊയ്തീനും രാധാകൃഷ്ണനും പുറമെ മുരളി പെരുന്നെല്ലിയാണ് കൂടുതൽ തവണ എംഎൽ.എ ആയിട്ടുള്ളത്. ബാക്കി നാലു പേരും പുതുമുഖങ്ങൾ ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |