തൃശൂർ : കൊവിഡ് ജില്ലയിൽ പിടിവിട്ട് പടരുന്നത് പിടിച്ചു നിറുത്താനുള്ള നടപടികളുടെ ഭാഗമായി വാർഡ് തലത്തിൽ ക്ലസ്റ്ററുകൾ രൂപീകരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസമായി ജില്ലയിൽ കൊവിഡ് വ്യാപനം ആശങ്ക ജനിപ്പിക്കും വിധമാണ് വർദ്ധിക്കുന്നത്. ഓരോ വാർഡിലും 30 മുതൽ 50 വരെ വീടുകൾ ഉൾക്കൊള്ളുന്ന തരത്തിലാണ് ക്ലസ്റ്റർ രൂപീകരിക്കുക.
ഓരോ ക്ലസ്റ്ററുകളിലും ഒരു ജാഗ്രതാ പ്രതിനിധിയെയും നിയോഗിക്കും. നിലവിൽ വാർഡ് തലത്തിൽ പ്രവർത്തിക്കുന്ന ആർ.ആർ.ടികൾക്ക് പുറമേയാണ് ജാഗ്രതാ പ്രതിനിധികളെ നിയോഗിക്കുന്നത്.
ഇത്തരത്തിൽ ഓരോ വാർഡിലും പത്തു മുതൽ 12 വരെയുള്ള ജാഗ്രതാ പ്രതിനിധികളെ തിരഞ്ഞെടുക്കാൻ പഞ്ചായത്ത് അംഗങ്ങൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. നിലവിൽ ഓരോ വാർഡിലും പത്തോളം റാപ്പിഡ് റെസ്‌പോൺസ് ടീം പ്രവർത്തിക്കുന്നുണ്ട്. നേരത്തെ അഞ്ച് പേരടങ്ങുന്നതായിരുന്നു. കൊവിഡ് ചികിത്സയിൽ ഇരിക്കുന്നവർക്കും നിരീക്ഷണത്തിൽ ഇരിക്കുന്നവർക്കും കണ്ടയ്ൻമെന്റ് സോണുകളിൽ ഉള്ളവർക്കും ആവശ്യ വസ്തുക്കൾ എത്തിച്ചു കൊടുക്കുന്നത് വാർഡ് മെമ്പർമാരും ആർ.ആർ.ടിമാരുമാണ്.
ജാഗ്രതാ പ്രതിനിധിയുടെ ചുമതല
ക്ലസ്റ്ററാക്കുന്ന വീടുകളുടെ ചുമതല ജാഗ്രതാ പ്രതിനിധിക്ക് നൽകും. ഈ വീടുകളിലെ ദൈന്യദിന വിവരങ്ങളും റിപ്പോർട്ടുകളും വാർഡ് മെമ്പറെ അറിയിക്കണം. പൊസിറ്റീവായി വീടുകളിൽ തന്നെ കഴിയുന്നവർ പുറത്തിറങ്ങുക, നിരീക്ഷണത്തിൽ ഇരിക്കുന്നവർ പുറത്തിറങ്ങുക എന്നിവ ഇവരാകും നിരീക്ഷിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ ആർ. ആർ. ടി കളുടെ സേവനം ലഭ്യമാക്കാൻ വേണ്ട കാര്യങ്ങളും ഇവർ തന്നെ ചെയ്യണം.
വാട്‌സ് ആപ്പ് ഗ്രൂപ്പ്
തിരഞ്ഞെടുക്കുന്ന വാർഡിലുള്ള ജാഗ്രതാ പ്രതിനിധികളുടെ 10 പേര് കൂടാത്ത ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് അടിയന്തരമായി രൂപീകരിക്കണം. ഗ്രൂപ്പ് അഡ്മിൻ മെമ്പർ ആകണം. വാർഡ് തല ആർ.ആർ.ടികളും പൊലീസും വരും ദിവസങ്ങളിൽ സംയുക്തമായി പ്രവർത്തിക്കേണ്ടതായി വരും.
പലചരക്ക്, പച്ചക്കറി കടകൾക്ക് ഇന്ന്
വൈകിട്ട് 7 വരെ പ്രവർത്തിക്കാം
തൃശൂർ : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മേയ് 8 മുതൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിലെ പലചരക്ക്, പച്ചക്കറി കടകൾക്ക് ഇന്ന് മാത്രം രാവിലെ 9 മണി മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാമെന്ന് കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് ഇന്ന് ഇളവനുവദിക്കുക. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.
ലോക് ഡൗൺ നിയന്ത്രണം ജില്ലയിൽ കർശനമായി നടപ്പിലാക്കണം. ഉദ്യോഗസ്ഥർ കൃത്യതയോടെ കാര്യങ്ങൾ പരിശോധിക്കണം. ആദിവാസി മേഖലകളിൽ നേരിട്ട് വാക്സിൻ എത്തിക്കാനുള്ള സജ്ജീകരണം ഒരുക്കും. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുള്ള മേഖലകളിൽ വാക്സിനേഷനായി പോകുന്ന ആരോഗ്യ വിഭാഗം ജീവനക്കാർക്ക് ആവശ്യമുള്ള സഹായം വനം വകുപ്പിന്റെ സഹകരണത്തോടെ ഒരുക്കും. ഓക്സിജൻ സിലണ്ടറുകളോടുകൂടിയ ബെഡുകൾ സജ്ജീകരിക്കുകയാണ്. ഒരുമയോടെയുള്ള പ്രവർത്തനമാണ് അനിവാര്യം.
കളക്ടർ എസ്. ഷാനവാസ്.
(അവലോകന യോഗത്തിൽ പറഞ്ഞത്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |