തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ തുടങ്ങിയ ലോക്ക് ഡൗൺ ജില്ലയിൽ പൂർണം. നഗരത്തിലെന്ന പോലെ ഗ്രാമീണ മേഖലകളിലും പട്രോളിംഗ് ശക്തമാക്കി. കർശന പരിശോധന നടത്തിയാണ് പൊലീസ് യാത്രികരെ കടത്തിവിട്ടത്. നിയമലംഘനം നടത്തിയവർ താരതമ്യേന കുറവാണെന്ന് ഉന്നതപൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ ബാക്കിയെല്ലാം അടഞ്ഞ് കിടന്നു. ജില്ലാ അതിർത്തികളിൽ പരിശോധന കർക്കശമാക്കിയിരുന്നു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.
അലഞ്ഞുതിരിയുന്നവർക്ക് കരുതലുമായി
കോർപറേഷനും ആക്ട് സും
നഗരപരിധിയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്ക് ലോക്‌ഡൗൺ കാലത്ത് കൈത്താങ്ങായി തൃശൂർ കോർപറേഷനും ആക്ട്‌സും. ഇവർക്ക് ഭക്ഷണം ലഭിക്കാനുള്ള സാഹചര്യം ഇല്ലായെന്ന് മനസ്സിലാക്കി കോർപറേഷനും ആക്ട്‌സും പൊലീസും സംയുക്തമായി ആംബുലൻസുകളിൽ കാൽഡിയൻ സിറിയൻ സ്‌കൂളിലെത്തിച്ചു. സാമൂഹിക അകലം പാലിച്ച് ഇരുത്തിയ ശേഷം ആർ.ടി.പി.സി.ആർ., ആന്റിജൻ ടെസ്റ്റുകൾ നടത്തി. നെഗറ്റീവ് ആയ ആളുകളെ മുറിയിലേയ്ക്ക് മാറ്റി. പൊസിറ്റീവ് ആയ ആളുകളെ സുരക്ഷിതമായി മറ്റു കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി. സ്‌കൂളിൽ താമസിപ്പി ച്ചിരിക്കുന്ന ആളുകളുടെ ഭക്ഷണചുമതല പൂർണ്ണമായി ഏറ്റെടുത്തത് ആക്ട്‌സാണ് . ശുചീകരണ പ്രവർത്തനം തൃശൂർ കോർപറേഷൻ ആരോഗ്യവിഭാഗം ക്രമീകരിക്കും. മേയർ എം.കെ വർഗ്ഗീസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.കെ ഷാജൻ, വർഗ്ഗീസ് കണ്ടംകുളത്തി, കൗൺസിലർമാരായ സി.പി പോളി, സിന്ധു ആന്റോ, ആക്ട്‌സിന്റെ ജനറൽ സെക്രട്ടറി ഫാ. ഡേവിസ് ചിറമ്മൽ, ആക്ട്‌സ് ഭാരവാഹി ലൈജു സെബാസ്റ്റ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെരുവിൽ കഴിയുന്നവരെ കാൽഡിയൻ സിറിയൻ സ്‌കൂളിലെത്തിച്ചത്.
ലഹരിവിമുക്തിക്ക് ഹോമിയോപ്പതി
ലോക്ക്ഡൗൺ സാഹചര്യത്തിൽ മദ്യപരിൽ കണ്ടുവരുന്ന പിൻമാറ്റ അസ്വസ്ഥതകൾ, മറ്റു മാനസിക ശാരീരിക പ്രശ്‌നങ്ങൾ എന്നിവയ്ക്ക് ചികിത്സയും കൗൺസിലിംഗുമായി ജില്ലാ ഹോമിയോപ്പതി വകുപ്പും എക്‌സൈസ് വകുപ്പിന്റെ വിമുക്തിയും. പൂത്തോളിലുള്ള ജില്ലാ ഹോമിയോപ്പതി ആശുപത്രിയിലെ സീതാലയം ലഹരി വിമുക്തി ചികിത്സാ കേന്ദ്രത്തിലാണ് ചികിത്സാ സൗകര്യമൊരുക്കിയത്. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ 2 വരെ പ്രത്യേക ഒ.പി പ്രവർത്തിക്കും. രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രം അനുവദിച്ചിട്ടുള്ള സമയങ്ങളിലെത്തി ചികിത്സ നേടാം. ബുക്കിംഗ് നമ്പർ: 0487 2389062, 0487 2389060.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |