തൃശൂർ : രണ്ടാം പിണറായി മന്ത്രിസഭയിൽ തലപ്പൊക്കത്തോടെ ഇത്തവണയും തൃശൂർ. കഴിഞ്ഞ തവണ ലഭിച്ച മൂന്നു മന്ത്രി സ്ഥാനവും നില നിറുത്തി. 2016ലെ പിണറായി സർക്കാരിൽ മൂന്ന് മന്ത്രിമാരും ചീഫ് വിപ്പും ഉൾപ്പെടെ നാല് കാബിനറ്റ് റാങ്കിന്റെ തിളക്കമുണ്ടായിരുന്നു. എന്നാൽ ചീഫ് വിപ്പ് പദവി ഇത്തവണ സി. പി. ഐക്ക് കൈവിടേണ്ടി വന്നു. മന്ത്രി ,സ്പീക്കർ സ്ഥാനങ്ങൾ വഹിച്ചു പരിചയ സമ്പന്നനായ കെ. രാധാകൃഷ്ണൻ, കോർപറേഷൻ മുൻ മേയറും മഹിളാ അസോസിയേഷൻ നേതാവും ശ്രീകേരളവർമ്മ കോളേജ് വൈസ് പ്രിൻസിപ്പലുമായിരുന്ന ആർ. ബിന്ദു, സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗവും , ഗവ.ചീഫ് വിപ്പുമായ കെ. രാജൻ എന്നിവരാണ് മന്ത്രി പദത്തിലെത്തുന്നത്. കഴിഞ്ഞ തവണത്തെപ്പോലെ ഇക്കുറിയും 13 ൽ 12 സീറ്റും കരസ്ഥമാക്കിയ എൽ. ഡി. എഫിനുള്ള അംഗീകാരമായി മൂന്നു മന്ത്രി സ്ഥാനം. തൃശൂർ ജില്ലയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ മന്ത്രിയെയും ലഭിച്ചു .
ചേലക്കരയുടെ രാധേട്ടൻ വീണ്ടും
ചേലക്കരക്കാരുടെ സ്വന്തം രാധേട്ടനായ കെ. രാധാകൃഷ്ണൻ വീണ്ടും മന്ത്രി പദത്തിലേക്ക് . ജില്ലയിൽ നിന്ന് ഇത്തവണ നേടിയത് റെക്കാഡ് ഭൂരിപക്ഷം. നായനാർ മന്ത്രിസഭയിൽ പട്ടികജാതി യുവജന ക്ഷേമ വകുപ്പ് മന്ത്രിയായും, വി. എസ്. മന്ത്രിസഭയിൽ സ്പീക്കറായും തിളങ്ങി.
ചീഫ് വിപ്പിൽ നിന്ന് മന്ത്രി പദവിയിലേക്ക്
വിദ്യാഭ്യാസ കച്ചവടം, പെൻഷൻ പ്രായ വർദ്ധന, അതിരപ്പിള്ളിയുടെ പാരിസ്ഥിതിക പ്രശ്‌നം, വൈദ്യുതി നിരക്ക് വർദ്ധന, സോളാർ കേസ്, ബാർ കോഴക്കേസ് തുടങ്ങിയ വിദ്യാർത്ഥി യുവജന സമരമുഖങ്ങളിൽ തിളങ്ങിയ, കേരള രാഷ്ട്രീയത്തിലെ ജ്വലിക്കുന്ന മുഖമാണ് കെ. രാജൻ . ഒല്ലൂരിൽ നിന്ന് തുടർച്ചയായി രണ്ടാം തവണ വിജയം. ഗവ. ചീഫ് വിപ്പ് പദവിയിൽ നിന്നാണ് മന്ത്രി പദവിയിലെത്തുന്നത്.
ചരിത്രത്തിന്റെ ഭാഗമായി ബിന്ദു
തൃശൂരിൽ നിന്ന് ഒരു വനിതയ്ക്ക് മന്ത്രി സ്ഥാനം ഇതാദ്യം. കന്നിയങ്കത്തിൽ വിജയിക്കുകയും മന്ത്രി പദവിയിലെത്തുകയുമെന്ന ഭാഗ്യം മുൻ തൃശൂർ മേയർ കൂടിയായ ആർ. ബിന്ദുവിനു ലഭിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്റെ ഭാര്യയാണ്. കേരള വർമ്മ കോളേജ് വൈസ് പ്രിൻസിപ്പൽ പദവിയിലിരിക്കെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
തൃശൂരിന്റെ രാജീവും
മന്ത്രിയെന്ന നിലയിൽ പി. രാജീവ് എറണാകുളത്തിന്റെ പട്ടികയിലാണെങ്കിലും ജന്മം കൊണ്ടു തൃശൂർ ജില്ലക്കാരനാണ്. രാജീവിന്റെ അമ്മയുടെ വീട് അഷ്ടമിച്ചിറയിലും അച്ഛന്റെ വീട് തൃപ്രയാർ കിഴക്കേ നടയിലും. തന്റെ പ്രവർത്തന മണ്ഡലം എറണാകുളമാക്കുകയിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |