തൃശൂർ: എല്ലാ പഞ്ചായത്തുകൾക്കും ശുചിത്വ പദവി കൈവരിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ ശുചിത്വ സമിതി നടത്തിയ അവലോകന യോഗത്തിൽ തീരുമാനം. ജില്ലാ ശുചിത്വ മിഷൻ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനും തുടർ പ്രവർത്തനം ആസൂത്രണം ചെയ്യാനുമായി ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ജില്ലയിലെ 46 പഞ്ചായത്തുകൾക്ക് മാത്രമാണ് ശുചിത്വ പദവി കൈവരിക്കാനായത്. മറ്റ് പഞ്ചായത്തുകൾക്കും ഈ പദവി ലഭിക്കാനുള്ള പ്രവർത്തനം ഊർജിതപ്പെടുത്തുമെന്ന് ശുചിത്വ സമിതി ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ അറിയിച്ചു.
ടേക്ക് എ ബ്രേക്ക്, പെർഫോമൻസ് ബേസ്ഡ് ഇൻസെന്റീവ് ഗ്രാന്റ്, സ്വച്ഛ് ഭാരത് മിഷൻ തുടങ്ങിയ പദ്ധതികൾ ഏകോപിപ്പിച്ച് പുരോഗതി വിലയിരുത്താൻ ജില്ലാ വികസന കമ്മിഷണർ, അസിസ്റ്റന്റ് കളക്ടർ എന്നിവർക്ക് ചുമതല നൽകാവുന്നതാണെന്ന് കളക്ടർ എസ്. ഷാനവാസ് നിർദ്ദേശിച്ചു. ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് തയ്യാറാക്കിയ എൻവയോൺമെന്റ് പ്ലാൻ ജില്ലാ ശുചിത്വമിഷന്റെ പദ്ധതികളുമായി ഏകോപിപ്പിക്കാനുള്ള സാദ്ധ്യതകൾ പരിശോധിക്കുന്നതിനായി ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ശുഭയെ ചുമതലപ്പെടുത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, സെക്രട്ടറി കെ.ജി തിലകൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ അഹമ്മദ്, പി.എൻ വിനോദ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.
20 വില്ലേജുകളെ ഒ.ഡി.എഫ് പ്ളസിലേക്ക്
മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന പഞ്ചായത്തുകളിലെ 20 വില്ലേജുകളെ ഒ.ഡി.എഫ് പ്ലസ് (ഓപ്പൺ ഡിഫിക്കേഷൻ ഫ്രീ) ആയി പ്രഖ്യാപിക്കും. ദ്രവ മാലിന്യ സംസ്‌കരണത്തിനായി തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് സോക്പിറ്റുകളും കമ്പോസ്റ്റ് പിറ്റുകളും നിർമ്മിക്കും. എല്ലാ പഞ്ചായത്തുകളിലും എം.സി.എഫുകൾ (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) സ്ഥാപിക്കാനുള്ള പ്രവർത്തനം ത്വരിതപ്പെടുത്താനും തീരുമാനമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |