മാള: കൊവിഡ് ബാധിച്ച് മരിച്ചാൽ ഉറ്റവർ മൃതദേഹം കാണാൻ പോലും അടുത്തെങ്ങും വരില്ല. രോഗത്തോടുള്ള ഭയം അത്രമേൽ ശക്തമായി നിൽക്കുമ്പോഴാണ് അന്നമനടയിലെ സ്ത്രീരത്‌നങ്ങൾ അഞ്ച് മണിക്കൂറിലേറെ സമയമെടുത്ത് സുരക്ഷാ സന്നാഹങ്ങളുമായി സംസ്‌കാര കർമ്മങ്ങൾക്ക് നേതൃത്വം നൽകുന്നത്.
അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി വിനോദ് നേതൃത്വം നൽകുന്ന യുവത്വം സന്നദ്ധം സംഘത്തിലെ വനിതകളാണ് സേവന പ്രവർത്തനവുമായി രംഗത്തെത്തുന്നത്. " ഈ കർമ്മത്തിന് ഞങ്ങൾക്ക് ലഭിക്കുന്ന ഏക നേട്ടം ആത്മ സംതൃപ്തി" മാത്രമാണെന്ന് ഈ സംഘത്തിലെ ഇളമുറക്കാരി പ്ലസ്ടു വിദ്യാർത്ഥിനിയായ അരുണിമ പറയുന്നു. ഇതിനകം രണ്ട് മൃതദേഹങ്ങളാണ് മോർച്ചറിയിൽ നിന്ന് ഏറ്റെടുത്ത് സംസ്‌കരിക്കാൻ കൊണ്ടുപോയത്. പി.പി.ഇ കിറ്റ് ധരിച്ച് മോർച്ചറിയിൽ നിന്ന് ഏറ്റുവാങ്ങുന്ന മൃതദേഹം ബന്ധുക്കളെ കാട്ടിയ ശേഷം സംസ്‌കരിക്കുന്ന നടപടികൾ പൂർത്തിയാക്കുമ്പോഴേക്കും അഞ്ച് മണിക്കൂറെങ്കിലും കഴിയും. ഇത്രയും നേരം വെള്ളം പോലും കുടിക്കാതെ പി.പി.ഇ കിറ്റിനുള്ളിൽ നിന്ന് ഉരുകുമെന്നും അരുണിമ പറയുന്നു. അരുണിമയെ കൂടാതെ ബിരുദ വിദ്യാർത്ഥിനിയായ റിയോ ബാബു, അന്നമനട സഹകരണ ബാങ്ക് ജീവനക്കാരിയായ അജന ശിവൻ, നൃത്ത അദ്ധ്യാപികയായ വെസ്റ്റ് കൊരട്ടി സ്വദേശി മീര സുനിൽ എന്നിവരാണ് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ഏറ്റെടുത്തത്.
മാളയ്ക്കടുത്തുള്ള മേലഡൂർ സർക്കാർ സമിതി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു കൊമേഴ്‌സ് വിഭാഗം വിദ്യാർത്ഥിയാണ് അരുണിമ. അന്നമനട പഞ്ചായത്തിലെ വെണ്ണൂർ ഐക്കരപ്പറമ്പിൽ സുധാകരന്റെയും സി.ഡി.എസ് അദ്ധ്യക്ഷ ഷിനിയുടെയും ഏക മകളാണ്. ബാല സംഘത്തിൽ നിന്ന് ഇപ്പോൾ ഡി.വൈ.എഫ്.ഐ അന്നമനട മേഖലാ കമ്മിറ്റി അംഗം വരെയെത്തി. ഇവരിൽ മീര സുനിൽ മാത്രമാണ് വിവാഹിത. കൂടാതെ കഴിഞ്ഞ ദിവസം ഈ സംഘത്തിനൊപ്പം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസനും മൃതദേഹം സംസ്‌കരിക്കാനുണ്ടായിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാൻ ഏറ്റെടുക്കുന്നുവെന്ന് അറിഞ്ഞപ്പോൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ അടക്കമുള്ള അഞ്ച് പേരുടെയും കുടുംബങ്ങൾ സമ്മതം മൂളിയില്ലെങ്കിലും കാര്യങ്ങളുടെ നന്മ ബോദ്ധ്യപ്പെടുത്തിയതോടെ തടസങ്ങളെല്ലാം ഇല്ലാതായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |