തൃശൂർ: ലോക്ക് ഡൗണിൽ അമിത ലാഭത്തിന് പൈപ്പുകൾ ഘടിപ്പിച്ച് വൻതോതിൽ ചാരായം ഉണ്ടാക്കി സീൽഡ് ബോട്ടിലിലാക്കി ജില്ലയിൽ വിതരണം ചെയ്യുന്നതായി എക്‌സൈസ് കണ്ടെത്തി. മദ്യം ലഭിക്കാതെ, അനധികൃത മദ്യത്തിന് ആവശ്യക്കാർ ഏറിയപ്പോഴാണ് പുതിയ തന്ത്രവുമായി വാറ്റ് സംഘങ്ങൾ പെരുകിയത്.
ചിലയിടങ്ങളിൽ ഒരു ലിറ്ററിന്റെ വെള്ളക്കുപ്പിയിലാണ് മദ്യം നിറയ്ക്കുന്നത്. മെഷിൻ ഇല്ലാതെ തന്നെ സീൽ ചെയ്തത് പോലെയാക്കാവുന്ന കുപ്പികളാണ് ഇതിന് ഉപയോഗിക്കുന്നത്. മദ്യം ഉണ്ടാക്കാനായി സ്ഥിരം സംവിധാനം ഒരുക്കിയ ശേഷമാണ് ഓർഡറുകൾ വാങ്ങുന്നത്. ഓർഡറുകൾക്ക് അനുസരിച്ച് ബോക്‌സിലാക്കി വെള്ളം കൊണ്ടുപോകുന്നത് പോലെ കടത്തും. അലൂമിനിയം മൂടികൾ ഉപയോഗിക്കാൻ മെഷിൻ വേണ്ടിവരും. ആ ചെലവ് ഒഴിവാക്കാനാണ് വെള്ളക്കുപ്പികൾ ഉപയോഗിക്കുന്നത്. ഇരിങ്ങാലക്കുട റേഞ്ചിലും വരന്തരപ്പിള്ളിയിലുമെല്ലാം ഇത്തരം സംഘങ്ങളെ പിടികൂടിയിരുന്നു. ജില്ലയുടെ എല്ലാ ഭാഗത്തേയ്ക്കും ഇത്തരം മദ്യം വിതരണം ചെയ്യുന്നുണ്ട്. നിർമ്മാണ കേന്ദ്രത്തിന് സമീപമുള്ള സ്ഥലങ്ങളിൽ വിതരണം ചെയ്യാറില്ല. മദ്യനിർമ്മാണം പുറത്ത് അറിയാതിരിക്കാനാണിത്. അതേസമയം, ലോക്ക് ഡൗൺ കാലത്ത് വാഹനങ്ങളിൽ മദ്യം കൊണ്ടുപോകുന്നത് എന്തുകൊണ്ട് പിടികൂടാനാവുന്നില്ലെന്ന ചോദ്യവുമുയരുന്നു.
വീടും വാറ്റുകേന്ദ്രം
സ്വന്തം ആവശ്യത്തിന് വീടുകളിൽ ചാരായം വാറ്റുന്നവരും ഏറെയുണ്ട്. വാറ്റിന് സാദ്ധ്യതയേറിയ മലയോര, വന മേഖലകളിൽ എക്‌സൈസ് നിരീക്ഷണം ശക്തമാണെങ്കിലും നഗരങ്ങളിലും വീടുകൾ കേന്ദ്രീകരിച്ച് വാറ്റ് നടക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ ചാരായം വാറ്റിയ കേസുകൾ കണ്ടെത്തിയിരുന്നു. സ്ഥിരം മദ്യപാനികളാണ് വീടുകളിലും മറ്റും രഹസ്യമായി വാറ്റുന്നത്. വീടുകളിൽ നടക്കുന്ന ഇത്തരം ചെറിയ വാറ്റ് സംബന്ധിച്ച വിവരങ്ങൾ ലഭിക്കാറില്ല.
മദ്യത്തിൽ മുങ്ങി കഞ്ചാവ്
മദ്യം ലഭ്യമല്ലാത്ത സാഹചര്യത്തിൽ മയക്കുമരുന്ന് ഉൾപ്പെടെ ലഹരിവസ്തുക്കൾ തടയാനും നിരീക്ഷണം തുടരുന്നുണ്ട്. കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കൾ എത്തുന്നതിൽ നേരിയ കുറവ് വന്നിട്ടുണ്ട്. ലോക്ക് ഡൗൺ മൂലം വാഹനങ്ങൾ നിലച്ചതാണ് വരവ് കുറച്ചത്. അതേസമയം, അവശ്യവസ്തുക്കളുടെ മറവിൽ കഞ്ചാവ് ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നതായും വിവരമുണ്ട്. വീടുകളിൽ സ്വന്തം ആവശ്യത്തിന് ചാരായം വാറ്റുന്നതും ശിക്ഷാർഹമാണെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |