തൃശൂർ: മൊബൈൽ ആപ് വഴി നിയന്ത്രിക്കുന്ന സ്മാർട്ട് കമ്പോസ്റ്റ് സിസ്റ്റം വികസിപ്പിച്ച് ജൈവക്കൃഷി ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി കേച്ചേരി വിദ്യ എൻജിനിയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിദ്യാർത്ഥികൾ.
ആദ്യത്തെ 15 ദിവസം സാധാരണ കമ്പോസ്റ്റ് ഉണ്ടാക്കുന്നതുപോലെ മിശ്രിതം ഉണ്ടാക്കിയ ശേഷമാണ് യന്ത്രത്തിലേക്ക് മാറ്റുന്നത്. പിന്നീട് ആവശ്യമായ താപം, ഇർപ്പം, മണ്ണിലെ ജലാംശം എന്നിവ യന്ത്രത്തിൽ നിലനിറുത്തും. മിശ്രിതം പൂർണമായും കമ്പോസ്റ്റ് ആക്കാനുള്ള ഉപകരണവും യന്ത്രത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. ഈ പ്രക്രിയകളെല്ലാം വീട്ടിലിരുന്ന് നിയന്ത്രിക്കാനായുള്ള മൊബൈൽ ആപ്പും വികസിപ്പിച്ചു.
സെൻസറുകൾ ഉപയോഗിച്ച് കമ്പോസ്റ്റിലെ താപം, ആർദ്രത, മണ്ണിലെ ജലാശം എന്നിവ മൊബൈലിൽ കാണാനാകും. കൂടാതെ ആവശ്യത്തിന് വെള്ളം, ചൂട്, മണ്ണിലെ ജലാംശം എന്നിവ നിയന്ത്രിക്കാനുമാകും. വെള്ളം കുറയുമ്പോൾ നൽകാനും, ചൂട് കൂടുമ്പോൾ ഷട്ടറുകൾ തുറക്കാനും ആപ്പിലൂടെ സാധിക്കും.
സാധാരണ കമ്പോസ്റ്റ് നിർമ്മാണത്തേക്കാൾ വേഗത്തിൽ കമ്പോസ്റ്റ് നിർമ്മിക്കാൻ ഈ യന്ത്രത്തിലൂടെ സാധിക്കും. നാട്ടിലെ ജൈവ കർഷകരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ പ്രവർത്തനമാണ് പുതുക്കാട് ചെങ്ങാലൂർ സ്വദേശി അപർണ കെ.എസ്, കേച്ചേരി സ്വദേശി സമീന അലി സലിം, മനക്കൊടി സ്വദേശി പ്രവിനീഷ് കൃഷ്ണ കെ.പി, ഏനാമാവ് സ്വദേശി സൈമൺ തണ്ണിക്കൽ ജോൺ എന്നിവർക്ക് യന്ത്രം വികസിപ്പിക്കാൻ പ്രേരണയായത്. കോളേജിലെ ഇലക്ട്രിക്കൽ വിഭാഗം മേധാവി ഡോ. മേരി പി. വർഗീസിന്റെ നേതൃത്വത്തിൽ അസോസിയേറ്റ് പ്രൊഫസർ എസ്.കെ രാജേഷാണ് പ്രൊജക്ട് ഗൈഡ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |