തൃശൂർ: ജോലി സ്ഥലത്ത് കമ്പി കുത്തി കയറി നട്ടെല്ലു തളർന്ന് കിടപ്പിലായിരുന്ന രഘുനന്ദനൻ വാക്കറിൽ കാലൂന്നി നിത്യജീവിതത്തിലേക്ക് പിച്ച വയ്ക്കുകയാണ്. ഇരിങ്ങാലക്കുട നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിലെ നൂതന സ്‌പൈനൽ ഇൻജ്വറി യൂണിറ്റിലെ ചികിത്സയിലൂടെയാണ് ജീവിതത്തിലേക്കുള്ള ഈ മടക്കം.
ഇരിങ്ങാലക്കുട കോണോത്ത്കുന്ന് പുതിയകാവിൽ വീട്ടിൽ രഘുനന്ദനന് ഈ വർഷം ഫെബ്രുവരിയിലായിരുന്നു അപകടമുണ്ടാകുന്നത്. ചികിത്സയ്ക്ക് വൻ ചെലവു വരുന്നതിനാൽ പ്രതീക്ഷ നഷ്ടപ്പെട്ടപ്പോഴാണ് നിപ്മറിനെ കുറിച്ച് പത്രങ്ങളിലൂടെ അറിഞ്ഞത്. തുടർന്ന് ചികിത്സയ്ക്കായി സമീപിച്ചു. മാർച്ചിൽ നിപ്മറിലെത്തി. അപകടം നടന്ന് ഒരു മാസമേ ആയിരുന്നുള്ളൂവെന്നതിനാൽ ചികിത്സ ഫലിച്ചു. സ്‌പൈനൽ ഇൻജ്വറി യൂണിറ്റ് മേധാവി ഡോ. സിന്ധു വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ചികിത്സയെ തുടർന്ന് ഒരു മാസത്തിനുള്ളിൽ മാറ്റം കണ്ടു. മാനസികമായും ശാരീരികമായും സാമ്പത്തികമായും തകർന്ന രഘുനന്ദനെയും കുടുംബത്തെയും സഹായിക്കാൻ നിപ്മറും സാമൂഹിക നീതി വകുപ്പും കൈകോർത്തു. ചികിത്സയ്ക്കുള്ള മുഴുവൻ ചെലവും സാമൂഹിക നീതി വകുപ്പ് ഏറ്റെടുത്തു. മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു. കിടപ്പു രോഗിയിൽ നിന്നും വാക്കറിൽ നടക്കാൻ കഴിയുന്ന തരത്തിലായി. ഇനിയുള്ള ചികിത്സ നിപ്മറിൽ നിന്നും പരീശീലനം നേടിയ കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ നടക്കും. ഒന്നര വർഷത്തോളമുള്ള ചികിത്സാസഹായം നിപ്മർ ഉറപ്പു നൽകി. സ്വന്തമായി ഒരു ചെറിയ കച്ചവടം കൂടി തുടങ്ങാനുള്ള ശ്രമവുമുണ്ട്. അതിനുള്ള സഹായം നിപ്മറിലെ സോഷ്യൽ സർവീസ് വിംഗിന്റെ നേതൃത്വത്തിൽ നടത്തും. രഘുനന്ദനന് തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു ശസ്ത്രക്രിയ. നിപ്മറിലെ ഒക്യൂപേഷനൽ തെറാപി, ഫിസിയോതെറാപ്പി, നഴ്‌സിംഗ്, സോഷ്യൽ സർവീസ് വിഭാഗങ്ങളുടെ നിതാന്ത ജാഗ്രതയുടെ കൂടി ഫലമായിരുന്നു രഘുനന്ദന് ലഭിച്ച പുതുജീവൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |