തൃശൂർ: ലോക്ക് ഡൗണും ആഴ്ചയവസാനം സമ്പൂർണ്ണ ലോക്ക്ഡൗണും ഏർപ്പെടുത്തിയിട്ടും രോഗസ്ഥിരീകരണ നിരക്ക് താഴുന്നില്ല. കൊവിഡ് വ്യാപനം കൂടിയും കുറഞ്ഞും വ്യാപിക്കുന്നതിനാൽ രോഗഭീതി ഒഴിഞ്ഞിട്ടുമില്ല. വാക്‌സിനേഷൻ വ്യാപകമായി നടപ്പാക്കാനും ആരോഗ്യവകുപ്പിനായിട്ടില്ല.
അതേസമയം, തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ നഗരത്തിൽ നിറയുന്ന ആൾക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കുമെന്നാണ് പൊലീസിന്റെ ചോദ്യം. ഈ തിരക്കുകളിൽ എത്രത്തോളം സാമൂഹിക അകലം പാലിക്കാനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക. പ്രവൃത്തി ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് പോയാൽ ജീവിതച്ചെലവിന് എന്തു ചെയ്യുമെന്നാണ് ജനങ്ങളുടെ പരിദേവനം.
സ്ത്രീകൾ സ്വയം തൊഴിൽ സംരംഭമെന്ന നിലയിൽ പൊതുമേഖലാ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് നടത്തുന്ന ബ്യൂട്ടി പാർലർ പോലുളള സ്ഥാപനങ്ങൾ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ലോണും വാടകയും അടയ്ക്കാനാവാതെ ജീവിതച്ചെലവിന് വഴി കണ്ടെത്താനാവാതെ ആയിരങ്ങൾ ഇക്കൂട്ടത്തിലുണ്ട്. സ്വകാര്യ കെട്ടിടങ്ങളിൽ മുറി വാടകയ്ക്ക് എടുത്താണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. വാടക നൽകാനോ ബാങ്ക് വായ്പ തിരിച്ചടയ്ക്കാനോ കഴിയുന്നില്ല.
കളക്ടർക്ക് നിവേദനം
നിയന്ത്രണങ്ങൾക്കിടയിലും തൊഴിലെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തൊഴിലാളി സംഘടനകളാണ് കളക്ടർക്ക് നിവേദനം നൽകുന്നത്. ബ്യൂട്ടിപാർലറുകൾ ഉടൻ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബ്യൂട്ടി പാർലർ ഓണേഴ്‌സ് സമിതി ജില്ലാ പ്രസിഡന്റ് നിമ്മി പ്രസാദ്, സെക്രട്ടറി ബിന്ദു സജി, വ്യാപാരി വ്യവസായി സമിതി ജില്ലാ ഭാരവാഹികളായ സേവ്യർ ചിറയത്ത്, ഷിബു മഞ്ഞളി എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു.
പട്ടിണിയിലേക്ക് ബസ് തൊഴിലാളികളും
അഞ്ച് ദിവസവും സർവീസ് നടത്തുന്ന ബസുകളുടെ എണ്ണവും കുറവാണ്. അതുകൊണ്ടു തന്നെ ബസ് തൊഴിലാളികളും മറ്റ് ജോലികൾ തേടിത്തുടങ്ങി. സ്വകാര്യ ബസുടമകളുടെ നികുതി അടയ്ക്കാനുള്ള സമയ പരിധി നീട്ടുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും നടപ്പായിട്ടില്ല. ഇതോടെ, കൂടുതൽ ബസുകൾ ഓടിക്കാമെന്ന തീരുമാനം ഉടമകളും മാറ്റി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള റോഡ് നികുതിയുടെ അവസാന തീയതി ജൂൺ 30ൽ നിന്ന് ആഗസ്റ്റ് 31 ലേക്ക് നീട്ടുമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത്. ഇളവുകൾ വന്നപ്പോൾ ഒറ്റ അക്കം, ഇരട്ടയക്കം എന്ന ക്രമത്തിൽ ഓടാൻ അനുവദിച്ചെങ്കിലും 90 ശതമാനം ബസുകളും ഓടിയില്ല. ജിഫോം നൽകി ബസുകൾ നിറുത്തുകയായിരുന്നു.
ബ്യൂട്ടിപാർലറുകളുടേത് പോലെ പ്രവർത്തിക്കുന്ന ബാർബർ ഷോപ്പുകൾക്കും മറ്റും കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കാം. ടി.പി.ആറിന്റെ അടിസ്ഥാനത്തിൽ നിശ്ചിതദിവസം പ്രവർത്തിക്കാൻ വ്യാപാര സ്ഥാപനങ്ങൾക്കും കഴിയും. എന്നാൽ ബ്യൂട്ടിപാർലറുകൾക്ക് മാത്രം അനുമതിയില്ല.
നിമ്മി പ്രസാദ്
ജില്ലാ പ്രസിഡന്റ്
ബ്യൂട്ടി പാർലർ ഓണേഴ്‌സ് സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |