തൃശൂർ : മെഡിക്കൽ കോളേജ് മോർച്ചറിയിൽ കൊവിഡ് പോസിറ്റീവായവരുടെയും നെഗറ്റീവായവരുടെയും മൃതദേഹം കിടത്തുന്നത് ഒരേ സ്‌ട്രെച്ചറിൽ. അണുവിമുക്തമാക്കാൻ പോലും സംവിധാനങ്ങളില്ല. മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി ആംബുലൻസിൽ കൊണ്ടുവരുന്ന മൃതദേഹങ്ങൾ ബന്ധുക്കൾ അവിടെ കിടക്കുന്ന സ്‌ട്രെച്ചറുകളിൽ കിടത്തി അകത്തേക്ക് കൊണ്ടുപോകുകയാണ് പതിവ്. എന്നാൽ പരിശോധനാ ഫലം പോസിറ്റീവാണെങ്കിൽ പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുന്നത് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ്. മൃതദേഹം എടുക്കുന്ന ആളുകൾക്ക് പി.പി.ഇ കിറ്റ് നിർബന്ധമാണെങ്കിലും മറ്റ് നടപടി ക്രമം ഒന്നും തന്നെ അവിടെ പാലിക്കുന്നില്ല. പല കൊവിഡ് മൃതദേഹങ്ങളും കിടത്തുന്ന സ്‌ട്രെച്ചറുകൾ അണുവിമുക്തമാക്കുന്നതിന് ആവശ്യമായ സാനിറ്റൈസർ പോലും ലഭ്യമല്ല. കഴിഞ്ഞ ദിവസം ഫ്രീസറിൽ നിന്ന് എടുത്ത് സംസ്‌കരിക്കാനായി പുറത്തെടുത്ത നാലു കൊവിഡ് പോസിറ്റീവായ മൃതദേഹങ്ങൾ ദുർഗന്ധം വമിക്കുന്ന തരത്തിലായിരുന്നു. ദിവസവും നിരവധി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനെത്തുന്ന ഇവിടെ സെക്യൂരിറ്റി ജീവനക്കാരൻ പോലുമില്ല. മൃതദേഹം കിടത്തുന്നതിന് മുമ്പ് ബന്ധുക്കൾ തന്നെ അണുവിമുക്തമാക്കാനാവശ്യമായ സാമഗ്രികൾ കൊണ്ടുവരേണ്ട ഗതികേടിലാണ്.
മൃതദേഹം വിട്ടു കിട്ടാൻ വൈകുന്നു
അസ്വാഭാവികമായി മരണമടഞ്ഞവരുടെ പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് മൃതദേഹം ബന്ധുക്കൾക്ക് കിട്ടാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട ഗതികേട്. മൃതദേഹം പൊലീസെത്തി ഇൻക്വസ്റ്റ് നടത്തണമെങ്കിൽ വൈറോളജി ലാബിൽ നിന്ന് കൊവിഡ് ടെസ്റ്റ് റിപ്പോർട്ട് ലഭിക്കണം. ഫോറൻസിക് വിഭാഗത്തിലേക്ക് കൈമാറുന്ന റിപ്പോർട്ടിന്റെ പകർപ്പ് ഇ മെയിലിലൂടെ സ്റ്റേഷനുകളിൽ ലഭിച്ചാലേ ഇൻക്വസ്റ്റ് നടത്താനെത്തൂ. അതേ സമയം റിപ്പോർട്ടിന്റെ പകർപ്പ് ഇ മെയിൽ വഴി നൽകേണ്ട ആവശ്യമില്ലെന്ന നിലപാടാണ് ഫോറൻസിക് വിഭാഗത്തിനുള്ളത്. ഇൻക്വസ്റ്റിന് എത്തുമ്പോൾ ആവശ്യമായ രേഖകൾ ഇവിടെ നിന്ന് ലഭിക്കുമെന്നിരിക്കെ ബോധപൂർവ്വം പൊലീസ് കാലതാമസം വരുത്തുകയാണെന്ന നിലപാടാണ് ഫോറൻസിക് വിഭാഗത്തിനുള്ളത്. എന്നാൽ കൃത്യമായ വിവരം ലഭിച്ചാലേ ആവശ്യമായ സുരക്ഷയോടെ നടപടിക്രമം പൂർത്തിയാക്കാനാകൂവെന്ന് പൊലീസും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |