തൃശൂർ : തങ്ങളുടെ മിശിഹയുടെ ടീം കോപ്പ കപ്പ് ഉയർത്തിയതിന്റെ ആവേശത്തിൽ അർജന്റീനിയൻ ആരാധകർ. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷത്തിന് പൊലിമ കൂട്ടി. ഒപ്പം സാമൂഹിക മാദ്ധ്യമങ്ങളിൽ ട്രോളുകളിലൂടെ ബ്രസീലിയൻ ആരാധകർക്ക് മേൽ വിജയ നൃത്തമാടുകയായിരുന്നു അർജന്റീനയുടെ ഫാൻസ്.
മെസിക്ക് രാജ്യത്തിനായി കിരീടം നേടാൻ കഴിയില്ലെന്ന് പരിഹസിച്ചവർക്കുള്ള മറുപടിയായി കോപ്പ അമേരിക്കൻ കപ്പ് വിജയം. അതും പരമ്പരാഗത വൈരികളെന്ന് അറിയപ്പെടുന്ന ബ്രസിലീനെ തന്നെ തകർത്ത് കിരീടം നേടിയതോടെ വിജയത്തിന് തങ്കത്തിളക്കമായി. അതും മാറക്കാനയിൽ ബ്രസിലീന്റെ തട്ടകത്ത് തന്നെയായതോടെ ആരാധകരുടെ ആവേശം ഇരട്ടിച്ചു. ബ്രസീൽ - അർജന്റീന ഫൈനൽ ലൈനപ്പ് വന്നത് മുതൽ സാമൂഹിക മാദ്ധ്യമങ്ങളിലും നേരിട്ടും വെല്ലുവിളികളും അവകാശ വാദങ്ങളും നിറഞ്ഞ് കവിഞ്ഞിരുന്നു. രണ്ട് ടീമുകൾ എന്നതിനേക്കാൾ, മെസി - നെയ്മർ പോരാട്ടമായാണ് ഇരു ടീമുകളുടെയും ആരാധകർ കളിയെ കണ്ടത്.
വിട്ടുകൊടുക്കാതെ ബ്രസീൽ ആരാധകർ
ബ്രസീൽ ആരാധകരും വിട്ടു കൊടുക്കാൻ തയ്യാറല്ല. പാവം മെസി ഒരു കപ്പ് എടുത്തോട്ടെ... അത് കൊണ്ട് വിട്ടു കൊടുത്തതാണ് , ഇന്നും ഫുട്ബാൾ രാജാക്കന്മാർ തങ്ങൾ തന്നെ എന്ന് തുടങ്ങിയുള്ള മറുപടികളും പലരും കുറിക്കുന്നുണ്ട്.
ആവേശം നിറച്ച് ഗോൾ
കളിയുടെ 22 ാം മിനിറ്റിൽ ഡി മരിയ ഗോൾ നേടിയത് മുതൽ ആരാധകർ ആഘോഷം തുടങ്ങിയെങ്കിലും ബ്രസീൽ താരങ്ങൾ ഇടയ്ക്കിടെ നടത്തിയ മുന്നേറ്റങ്ങൾ ഫാൻസുകാരെ ടെൻഷനടിപ്പിച്ചു. ആദ്യ പകുതി കഴിഞ്ഞ് രണ്ടാം പകുതി ആരംഭിച്ചത് മുതൽ മുഴുവൻ ആരാധകരും പ്രാർത്ഥനയിലായിരുന്നു. കളിയുടെ അവസാന നിമിഷത്തിലേക്ക് എത്തിയതോടെ പിരിമുറക്കം വർദ്ധിച്ചു. ഫൈനൽ വിസിൽ മുഴങ്ങി അർജന്റീനയുടെ താരങ്ങൾ ആഘോഷം തുടങ്ങിയപ്പോൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആരാധകരും തെരുവിലിറങ്ങി. ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ കൂട്ടമായുള്ള ആഘോഷങ്ങൾ ഉണ്ടായില്ല. അർജന്റീനയുടെ പതാകയും ജഴ്‌സിയും അണിഞ്ഞ് ആരവം മുഴക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |