തൃശൂർ : തീരദേശ പഞ്ചായത്തുകളിൽ ആശങ്ക വർദ്ധിപ്പിച്ച് രണ്ട് പഞ്ചായത്തുകളിൽ പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലേക്ക്. കടപ്പുറം, വാടാനപ്പിള്ളി പഞ്ചായത്തുകളിലാണ് പോസിറ്റിവിറ്റി നിരക്ക് കൂടിയത്. കടപ്പുറം പഞ്ചായത്തിൽ 47.44 ശതമാനവും വാടാനപ്പിള്ളിയിൽ 41.12 ഉം ആണ് പോസിറ്റിവിറ്റി.
കടപ്പുറം പഞ്ചായത്തിൽ 78 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയവരിൽ 37 പേർക്കും വാടാനപ്പിള്ളിയിൽ 107 പേരെ പരിശോധിച്ചപ്പോൾ 44 പേർക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ 11 പഞ്ചായത്തുകളിൽ 9 സ്ഥലങ്ങളും തീരദേശ മേഖലയിലുള്ളവയായിരുന്നു. കൊടുങ്ങല്ലൂർ, ചാവക്കാട് മുനിസിപ്പാലിറ്റികൾക്ക് പുറമേ വലപ്പാട്, ഏങ്ങണ്ടിയൂർ, കയ്പമംഗലം, എറിയാട്, കടപ്പുറം, പുന്നയൂർ, ചാവക്കാട്, തളിക്കുളം എന്നിവിടങ്ങളിലാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്.
കടപ്പുറം പഞ്ചായത്തിൽ പോസിറ്റിവിറ്റി നിരക്ക് കൂടുകയാണ്. തീരദേശ മേഖലയിലെ ജനസാന്ദ്രതയും കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കാത്തതും രോഗവ്യാപനത്തിന് ഇടയാക്കുന്നുവെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. കൃത്യമായ പരിശോധനകളുടെ അഭാവവുമുണ്ടെന്നും പറയുന്നു. പല സ്ഥലങ്ങളിലും മാസ്‌ക് പോലും ധരിക്കാത്ത സ്ഥിതിയുണ്ട്. ഇന്നലെ നടന്ന പരിശോധനയിൽ ഒമ്പത് പഞ്ചായത്തുകളിൽ മാത്രമാണ് അഞ്ച് ശതമാനത്തിൽ കുറവ് ടി.പി.ആർ നിരക്കുള്ളത്.
പോസിറ്റിവിറ്റി നിരക്ക്
കടപ്പുറം 47.44 %
വാടാനപ്പിള്ളി 41.12 %
തീരദേശത്തെ സ്ഥിതി വിശേഷം ആശങ്ക വർദ്ധിപ്പിക്കുന്നതാണ്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഡോ. കെ.ജെ. റീന
ഡി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |