തൃശൂർ: ആദ്യം സംസ്‌കൃതം. പിന്നീട് വിളിക്കാത്ത അതിഥിയായി മലയാളമെത്തി. രംഗം വഷളായതോടെ വീണ്ടും സംസ്‌കൃതം!. വേലൂർ ഗവ. ആർ. എസ്. ആർ. വി. എച്ച്. സ്‌കൂളിലാണ് പഠനഭാഷയുടെ ഈ മലക്കം മറിച്ചിൽ. കുട്ടികൾ കുറഞ്ഞതിനെ തുടർന്ന് 2019 ൽ ഒരു സംസ്‌കൃതാദ്ധ്യാപക തസ്തിക നഷ്ടമായതോടെയാണ് പ്രശ്‌നം രൂക്ഷമായത്. 1925ലാണ് ഓറിയന്റലായി സ്‌കൂൾ തുടങ്ങിയത്. സംസ്‌കൃത സ്‌കൂളിൽ ഒന്നാം ഭാഷയുടെ പാർട്ട് ഒന്നും രണ്ടും സംസ്‌കൃതം തന്നെ. എന്നാൽ കുറച്ചു വർഷമായി യു. പി. വിഭാഗത്തിൽ മലയാളം പഠിപ്പിച്ചെന്നും രണ്ടാം ഭാഷയായി മലയാളം തന്നെ പഠിക്കാൻ സ്‌കൂൾ അധികൃതർ നിർബന്ധിച്ചുവെന്നുമാണ് പരാതിയുയർന്നത്.
2020 ഒക്‌ടോബർ 27ന് ഡി. ഡി. ഇ ബന്ധപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തി. മാർച്ച് 30 ന് യു. പി. വിഭാഗം ശുദ്ധ സംസ്‌കൃതമായിത്തന്നെ പ്രവർത്തിക്കണമെന്ന് ഉത്തരവുമിറക്കി. ഇതിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. സംസ്‌കൃതം മാത്രം മതിയെന്നാണ് ഉത്തരവെന്ന തെറ്റിദ്ധാരണ പരന്നു. ഇതിന് അവർ ചൂണ്ടിക്കാട്ടിയത് 2017 ലെ മലയാള പഠന നിയമമാണ്. എന്നാൽ ഓറിയന്റൽ പദവിയുള്ള സ്‌കൂളിന് ഇതു ബാധകമല്ലെന്നും മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നത് മലയാളത്തിൽത്തന്നെയാണെന്നും മറുവാദവുമുയർന്നു.
ഡി. ഡി. ഇ യുടെ ഉത്തരവ് ഇങ്ങനെ
യു. പി. വിഭാഗം ഓറിയന്റൽ സംസ്‌കൃതം വിഭാഗത്തിൽപെട്ടതാണ്. കുട്ടികൾക്ക് ഇതു പ്രകാരം സ്‌കോളർഷിപ്പ് നൽകുന്നുണ്ട്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ രേഖകളുമുണ്ട്. എന്നാൽ കുറച്ച് വർഷമായി യു. പി. ക്‌ളാസുകളിൽ വിദ്യാഭ്യാസ വകുപ്പിന്റെയോ മേലധികാരികളുടെയോ അനുമതി കൂടാതെ മലയാളം ഒന്നും രണ്ടും പാർട്ട് പഠിപ്പിക്കുന്നു. 2020 - 21 വർഷം ആറാം പ്രവൃത്തി ദിവസക്കണക്ക് കൊടുത്തതിൽ സംസ്‌കൃതം പിരിയഡ് കുറച്ചു കാണിച്ചു. ടെക്സ്റ്റ് ബുക്ക് ഇൻഡഡ് ചെയ്യുമ്പോഴും കുട്ടികളുടെ എണ്ണം കുറച്ചുകാട്ടി. ഇത് പുസ്തകം ലഭ്യമാക്കാനും തടസമായി. ഈ സാഹചര്യത്തിൽ 2021 - 22 അദ്ധ്യയനവർഷം മുതൽ മേൽ സ്‌കൂളിന്റെ യു. പി വിഭാഗം ശുദ്ധസംസ്‌കൃതം വിഭാഗമായിത്തന്നെ പ്രവർത്തിക്കണം.
2020 - 21 വർഷം ആറാം പ്രവൃത്തി ദിനത്തിന്റെ കണക്കു കൊടുത്തപ്പോൾ യു. പി. വിഭാഗം ഓറിയന്റലാണെന്ന് അന്നത്തെ എച്ച്. എം. പരാമർശിച്ചില്ല. തുടർന്നാണ് തസ്തിക നഷ്ടപ്പെട്ടത്. ഓറിയന്റൽ പദവി നഷ്ടപ്പെട്ടുവെന്നും തെറ്റിദ്ധരിപ്പിച്ചു. മലയാളപഠന നിയമമാവട്ടെ പ്രാബല്യത്തിലുമില്ല.
പത്മനാഭൻ പി. ഗുരുവായൂർ
സംസ്ഥാന അദ്ധ്യക്ഷൻ
കേരള സംസ്‌കൃതാദ്ധ്യാപക ഫെഡറേഷൻ
സമന്വയ പോർട്ടലിൽ വിവരം നൽകുമ്പോൾ ഓറിയന്റലാണെന്ന് പ്രത്യേകം പറയാനുള്ള സംവിധാനമില്ല. തെളിവ് ഹാജരാക്കാനുള്ള രേഖകൾ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. ഏഴാം ക്‌ളാസിൽ രണ്ട് കുട്ടികൾ കുറഞ്ഞതാണ് തസ്തിക നഷ്ടപ്പെടാൻ കാരണം. രണ്ട് കുട്ടികളെ കണ്ടെത്തിയിരുന്നെങ്കിൽ തസ്തിക നഷ്ടം ഒഴിവാക്കാമായിരുന്നു.
എൻ.എച്ച്. ഷക്കീല
മുൻ എച്ച്. എം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |