തൃശൂർ: പക്ഷിമൃഗാദികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയോടെ, അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച് ഈ വർഷം തുറന്നുകൊടുക്കാനാകുമെന്ന് കരുതുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ 'സ്ഥാപകൻ' മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോനോ ? സംശയമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ 'കൃഷ്ണമൃഗങ്ങൾ' എന്ന കവിത വായിക്കുക. കവിതയ്ക്ക് പിന്നിലെ കഥ അറിയുക:
തൃശൂർ മൃഗശാലയുടെ ശതാബ്ദി ആഘോഷവേളയിൽ, 1985ൽ, തിങ്ങിനിറഞ്ഞ കൂടുകളിൽ കിടന്ന് ഏതാനും മാനുകൾ ചത്തുവീണു. കവി മനസ് അതുകേട്ട് പിടഞ്ഞു. വേലിയിൽ അവ തലതല്ലി ചത്തതും പട്ടികൾ കടിച്ചുവലിച്ചതുമെല്ലാം കാവ്യമായി, 'കൃഷ്ണമൃഗങ്ങൾ' പിറന്നു.
മുൻ മുഖ്യമന്ത്രി സി. അച്യുതമേനോൻ ഇക്കാര്യം ജനപ്രതിനിധികളുടെയും ഭരണകൂടത്തിന്റേയും ശ്രദ്ധയിൽപ്പെടുത്തി. ഡോ. സുകുമാർ അഴീക്കോടും പിന്തുണച്ചു. 1994ൽ പുത്തൂരിൽ വിശാലമായ മൃഗശാല സ്ഥാപിക്കാമെന്ന് സർക്കാർ നിർദ്ദേശവുമുണ്ടായി. ഒടുവിൽ, ഇ.കെ നായനാർ മുഖ്യമന്ത്രിയും ടി.കെ. രാമകൃഷ്ണൻ സാംസ്‌കാരിക മന്ത്രിയും ആയിരുന്നപ്പോൾ, 1996ൽ, പുത്തൂരിൽ സുവോളജിക്കൽ പാർക്ക് സ്ഥാപിക്കാനുള്ള ആദ്യ ഉത്തരവുണ്ടായി. അതെ, കവിതയുടെ മധുരിക്കുന്ന അനന്തരഫലം !
പാർക്ക് വനം വകുപ്പിന്റെ കീഴിലാക്കാനും തൃശൂർ മൃഗശാലയിലെ മൃഗങ്ങളെ അവിടേക്ക് മാറ്റാനും 2011ൽ യു.ഡി.എഫ് സർക്കാർ തീരുമാനമെടുത്തു. 2016ൽ എൽ.ഡി.എഫ് സർക്കാർ സുവോളജിക്കൽ പാർക്കും വന്യജീവി സംരക്ഷണ ഗവേഷണ കേന്ദ്രവും കേരളത്തിന്റെ അഭിമാന പദ്ധതിയായി ഏറ്റെടുത്തു. 'കിഫ്ബി'യിൽ നിന്നും ഫണ്ട് ലഭ്യമാക്കി. സ്ഥലം എം.എൽ.എയും റവന്യൂ മന്ത്രിയുമായ കെ. രാജന്റെ ഇടപെടൽ പാർക്ക് യാഥാർത്ഥ്യമാക്കാൻ വഴിയൊരുക്കി. നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗം പകരാൻ ഫ്രണ്ട്‌സ് ഒഫ് സൂവും സെക്രട്ടറി എം. പീതാംബരനും രംഗത്തുണ്ടായി.
പട്ടടഞ്ഞീടുന്നു പാവങ്ങൾ മാനുകൾ,
പട്ടികൾ പേർത്തും പെരുകിടുന്നു
പൗരമനസാക്ഷി പിന്നീടുണ,ർന്നിതിൻ
കാരണ കാര്യങ്ങളന്വേഷിയ്‌ക്കേ,
ചൊല്ലിയധികൃതർ, പീഡബിൾയൂഡിക്കാർ
ക്കല്ലീ ചുമതല, വേലിമൂട്ടാൻ?
-വൈലോപ്പിള്ളി ('കൃഷ്ണമൃഗങ്ങൾ' )
ആസ്‌ട്രേലിയൻ മോഡൽ
ആസ്‌ട്രേലിയൻ സൂ ഡിസൈനറായ ജോൺ കോ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിലും ലേ ഔട്ടിലും വലിയ മാറ്റങ്ങളില്ലാതെയാണ് പാർക്ക് യാഥാർത്ഥ്യമാകുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് നിർമ്മാണം. ആദ്യഘട്ടനിർമ്മാണം പൂർത്തിയാക്കി. കൊവിഡിൽ നിർമ്മാണം തടസപ്പെട്ടെങ്കിലും ഇപ്പോൾ വേഗം വെച്ചു.
ഏഷ്യയിലെ മികച്ച വന്യജീവി സംരക്ഷണ ഗവേഷണ കേന്ദ്രമായും വിനോദസഞ്ചാര കേന്ദ്രമായും ഈ പാർക്ക് മാറും. ഈ വർഷം പക്ഷികളേയും ചില മൃഗങ്ങളേയും തൃശൂർ മൃഗശാലയിൽ നിന്നെത്തിച്ച് പാർക്ക് തുറക്കാനാകുമെന്നാണ് പ്രതീക്ഷ. അടുത്ത വർഷത്തോടെ മൂന്നാംഘട്ടവും പൂർത്തീകരിക്കാനാവും.
-കെ. രാജൻ, റവന്യൂമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |