തൃശൂർ: സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ജില്ലയിൽ കൃഷി വകുപ്പ് നടപ്പാക്കുന്നത് നിരവധി പദ്ധതികൾ. ഭൂപ്രകൃതിക്ക് അനുയോജ്യമായ വിളയിനങ്ങൾ കണ്ടെത്തി ശാസ്ത്രീയ മാർഗങ്ങൾ അവലംബിച്ചാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഓണം മുന്നിൽക്കണ്ട് ആരംഭിച്ച പദ്ധതിയായ 'ഓണത്തിന് ഒരു മുറം പച്ചക്കറി' വഴി വിവിധയിനം പച്ചക്കറി വിത്തുകൾ അടങ്ങിയ അഞ്ചുലക്ഷം വിത്ത് പാക്കറ്റുകളും വിവിധ പച്ചക്കറികളുടെ 20 ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടത്. സർക്കാർ ഫാമുകൾ, കാർഷിക സർവകലാശാല വി.എഫ്.പി.സി.കെ സർവീസ് സെന്ററുകൾ എന്നിവ വഴി ഇവയുടെ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്.
ഒരുകോടി ഫലവൃക്ഷത്തൈകൾ
നാടും നഗരവും ഫലവൃക്ഷങ്ങളുടെ ഹരിതവനമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി പ്രകാരം ജില്ലയിൽ 1015387 ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. അത്യുത്പാദന ശേഷിയുള്ള വൃക്ഷ ഇനങ്ങളുടെ ഗ്രാഫ്റ്റുകളും ലയറുകളുമാണ് വികസിപ്പിച്ചത്. സർക്കാർ ഫാമുകൾ, കാർഷിക സർവകലാശാല, വി.എഫ്.പി.സി.കെ, കുടുംബശ്രീ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവർ മുഖേന വിതരണം നടക്കുന്നു.
ഭാരതീയ പ്രകൃതികൃഷി പദ്ധതി
'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം, നമ്മുടെ ഭക്ഷണം നമ്മുടെ മരുന്ന്' എന്നീ ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതിയാണിത്. വിഷവിമുക്തമായ പച്ചക്കറിയുടെ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. 3000 ഹെക്ടർ സ്ഥലത്ത് ജൈവകൃഷി നടപ്പിലാക്കുന്നതിന് ലക്ഷ്യമിട്ടുള്ള നെല്ല്, വാഴ, പച്ചക്കറി, കിഴങ്ങുവർഗവിളകൾ, പയറുവർഗവിളകൾ എന്നിവ ജൈവികമായി കൃഷി ചെയ്യുന്നതിന് സഹായമൊരുക്കുന്നു. ജൈവ കൃഷി വ്യാപിപ്പിക്കുന്നതിന് പരിശീലനവും സഹായങ്ങളും നൽകുന്നുണ്ട്.
ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ
കാർഷിക വിളകളുടെ സംസ്‌കരണവും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനവും ലക്ഷ്യമിട്ട് കർഷക കൂട്ടായ്മകൾ രൂപീകരിക്കുന്ന പദ്ധതിയാണ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ അഥവാ എഫ്.പി.ഒ. കർഷക കൂട്ടായ്മയിലുള്ള ആറ് പുതിയ എഫ്.പി.ഒകളുടെ രൂപീകരണം ജില്ലയിൽ ലക്ഷ്യമിടുന്നു. കാർഷിക വിളകളുടെ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 12 ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ നിലവിൽ വരുന്നു.
കേരഗ്രാമം പദ്ധതി
കേരകർഷകരുടെ അഭിവൃദ്ധി ലക്ഷ്യമിട്ട് അസൂത്രണം ചെയ്ത 'കേരഗ്രാമം' പദ്ധതിയിൽ ശാസ്ത്രീയ തെങ്ങുകൃഷി വ്യാപിപ്പിക്കുന്നതിനായി 250 ഹെക്ടർ വിസ്തൃതിയിൽ 4 ഗ്രാമങ്ങൾ ഇതിനായി സജ്ജമാക്കി. എളവള്ളി, വള്ളത്തോൾ നഗർ, പുതുക്കാട്, പുത്തൂർ എന്നീ പഞ്ചായത്തുകളിലായാണ് പദ്ധതി.
അർബൻ മാർക്കറ്റുകൾ
വിളകൾ വിറ്റഴിക്കുന്നതിന് കർഷകർ നേരിടുന്ന പ്രതിസന്ധികൾക്കും ചൂഷണങ്ങൾക്കും പരിഹാരം കാണാനാണ് അർബൻ മാർക്കറ്റുകളുടെ നിർമാണം. ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ ക്രയവിക്രയം നടത്തുന്നതിന് വേണ്ട അർബൻ മാർക്കറ്റുകളുടെ രൂപീകരണം ലക്ഷ്യമിടുന്നു. കോർപറേഷൻ പരിധിയിലും നഗരസഭാ പരിധികളിലുമായി 10 മാർക്കറ്റുകൾ ജില്ലയിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
വിള ഇൻഷ്വറൻസ്
കാലാവസ്ഥയും വിപണിയുടെ അസ്ഥിരതയും കർഷകരെ ബാധിക്കാതെ സംരക്ഷിക്കുന്ന പദ്ധതിയാണിത്. വിള നാശം ഏൽപിച്ചേക്കാവുന്ന വലിയ നഷ്ടത്തിൽ നിന്നും ചെറിയ തുക പ്രീമിയം അടച്ച് കർഷകർക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുകയാണ്. രണ്ടായിരത്തോളം കർഷകരെ വിള ഇൻഷ്വറൻസിന് ചേർക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |