തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിന്റെ പുനരുദ്ധാരണത്തിനുള്ള പ്രാഥമിക നിർദ്ദേശങ്ങൾ അടങ്ങുന്ന ഒമ്പതംഗ സമിതിയുടെ ഇടക്കാല റിപ്പോർട്ട് ഈയാഴ്ച സമർപ്പിച്ചേക്കും. സഹകരണ ജോയിന്റ് സെക്രട്ടറി പി. കെ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോടികളുടെ വായ്പാ തട്ടിപ്പ് അന്വേഷിക്കുന്നത്.
ശേഷം വിശദ പരിശോധനയും അന്വേഷണവും നടത്തി ആഗസ്റ്റ് അവസാനവാരം അന്തിമ റിപ്പോർട്ട് നൽകും. ജൂലായ് 24നാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവായത്. 28ന് തൃശൂരിലെത്തിയ സംഘം പ്രാഥമികാന്വേഷണത്തിന് ശേഷം ശനിയാഴ്ച തിരിച്ചുപോയി. തട്ടിപ്പിലൂടെ ബാങ്കിനുണ്ടായ ബാദ്ധ്യത, ഇത് പരിഹരിക്കൽ എന്നിവ സംബന്ധിച്ച് സംഘം ചർച്ച ചെയ്ത് നിർദ്ദേശം സമർപ്പിക്കും.
വിവിധ വിഭാഗങ്ങളിലായി എത്ര രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് അന്വേഷിച്ച് വരുന്നതേയുള്ളൂ. വ്യാജ വായ്പാ ഇടപാടാണ് കൂടുതലും നടന്നിട്ടുള്ളതെന്ന് സംഘം കണ്ടെത്തി. പ്രാഥമികാന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ ക്രോഡീകരിക്കുന്ന ജോലിയാണ് നടക്കുന്നത്. ഇത് ഉടൻ പൂർത്തിയാക്കും. ബാങ്കിൽ ചെയ്യേണ്ട അടിയന്തര കാര്യം സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ടായേക്കും. ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
മുതിർന്ന പൗരന്മാരുടെ പേരിലും തട്ടിപ്പ്
ഒരു ഈടിന്മേൽ ഒന്നിലധികം വായ്പകൾ നൽകുകയും അവയിൽത്തന്നെ വൻതുക കുടിശ്ശികയാവുകയും ചെയ്തിട്ടുള്ളതായി 2018-19 വർഷത്തെ ആഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. തൊട്ടു മുൻപത്തെ ആഡിറ്റിലും സമാന ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇത് അവസാനിപ്പിച്ചില്ലെങ്കിൽ ബാങ്കിന്റെ നിലനിൽപ്പ് അപകടത്തിലാകുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നെങ്കിലും ആ നിർദ്ദേശം പാലിക്കപ്പെട്ടില്ല. മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് നൽകുന്ന അര ശതമാനം കൂടുതൽ പലിശ അർഹതയില്ലാത്തവർക്കും നൽകി. ഇതിനായി സ്ഥാപനങ്ങളുടെ പേരിലും നിക്ഷേപം സ്വീകരിച്ചു. ഇടപാടുകാരനെക്കുറിച്ചുള്ള വിവരങ്ങൾ ( കെ. വൈ. സി) സൂക്ഷിക്കണമെന്ന മാനദണ്ഡവും പാലിച്ചില്ല.
ഒരാളുടെ പേരിൽ നൂറിലധികം നിക്ഷേപം
ഇരട്ടിക്കുന്ന നിക്ഷേപത്തിൽ അനിൽ എന്ന സുഭാഷിന്റെ പേരിൽ മാത്രം നൂറിലധികം നിക്ഷേപക്കണക്ക് ഓഡിറ്റിംഗിൽ കണ്ടെത്തി. നിക്ഷേപ തീയതിയിൽത്തന്നെ അതിന്മേൽ വായ്പയെടുത്തതായും കണ്ടെത്തി. കുറഞ്ഞ പലിശയ്ക്ക് നിക്ഷേപം സമാഹരിക്കുന്നതിന് പകരം പലിശച്ചെലവ് വർദ്ധിപ്പിക്കുന്ന നടപടികളാണ് ബാങ്ക് സ്വീകരിച്ചത്. 20018-19 സാമ്പത്തിക വർഷത്തിലുള്ള മൊത്തം നിക്ഷേപത്തിന്റെ 95 ശതമാനവും ഉയർന്ന പലിശച്ചെലവ് വരുന്നവയായിരുന്നു. മംഗല്യ നിധി നിക്ഷേപക്കണക്കിൽ 17.41 ലക്ഷം ബാക്കിനിൽപ്പുണ്ടായിരുന്നതിന് 1.76 കോടി പലിശ നൽകാനുള്ള കാര്യവും അന്നത്തെ ആഡിറ്റിംഗിൽ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |