തൃശൂർ : കുതിരാൻ തുരങ്കവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം പുറത്തിറക്കിയ വീഡിയോ യാഥാർത്ഥ്യത്തെ മറച്ചുവയ്ക്കുന്നതും, ചരിത്രം വളച്ചൊടിക്കുന്നതുമാണെന്നും ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് പറഞ്ഞു. 2014ൽ നിർമ്മാണം ആരംഭിച്ചുവെന്ന് ചിത്രീകരണത്തിൽ പറയുമ്പോൾ അന്ന് കേരളം ഭരിച്ചിരുന്നത് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരാണെന്നുള്ളത് മറച്ചുവച്ചു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് തുരങ്ക നിർമ്മാണം ദീർഘമായി തടസപ്പെട്ടപ്പോൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നിരവധി ചർച്ചകൾ നടത്താൻ നേതൃത്വം നൽകിയ എം.പിമാരായ ടി. എൻ. പ്രതാപനെയും, രമ്യ ഹരിദാസിനെയും പ്രതിപാദിക്കാതിരുന്നത് തികച്ചും നിരുത്തരവാദപരമാണ്. യാഥാർത്ഥ്യം മറച്ചുവച്ച് ജില്ലാ ഭരണകൂടം കുതിരാൻ തുരങ്കവുമായി ബന്ധപ്പെട്ട് ഇറക്കിയ വീഡിയോ ചിത്രീകരണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജനപ്രതിനിധികൾ കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതീകാത്മക വീഡിയോ സി.ഡി. കത്തിച്ചാണ് ജനപ്രതിനിധികൾ പ്രതിഷേധിച്ചത്. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷത വഹിച്ചു. കെ.സി അഭിലാഷ്, എം.യു. മുത്തു, ബാബു തോമസ്, ബിന്ദു കാട്ടുങ്ങൽ, ദീപ അനീഷ്, കെ.പി ചാക്കോച്ചൻ, സുശീല രാജൻ, മിനി വിനോദ്, ഷൈജു കുരിയൻ, സരിത സജീവ്, ബ്ലെസ്സൺ വർഗ്ഗീസ്, പ്രവീൺ രാജു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |