തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ രണ്ടാം ഘട്ട നിർമ്മാണം ഡിസംബറിൽ പൂർത്തിയാക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കിയതോടെ തൃശൂർ മൃഗശാലയിൽ നിന്നുള്ള പക്ഷികളെയും മൃഗങ്ങളെയും പാർക്കിലേക്ക് കൊണ്ടുപോകാനുള്ള നടപടികളിലേക്ക് ഉടൻ കടക്കും. തൃശൂർ മൃഗശാലയിലെ 160 ഓളം പക്ഷികളിൽ ആദ്യഘട്ടത്തിൽ നൂറിലേറെയും ഡിസംബറിനുള്ളിൽ പുത്തൂരിലെത്തും. വനം മന്ത്രി ശശീന്ദ്രനും റവന്യൂമന്ത്രി കെ. രാജനുമാണ് ഡിസംബറിൽ പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ചത്.
പുത്തൂരിൽ നാല് കൂടുകളുടെ നിർമ്മാണം പൂർണ്ണമായും കഴിഞ്ഞു. മാനുകൾ, ചീങ്കണ്ണി, സിംഹം എന്നിവയടക്കം ഏഴ് കൂടുകളുടെ നിർമ്മാണവും 90 ശതമാനത്തിലധികം പൂർത്തീകരിച്ചു. ജിറാഫ്, ഹിപ്പപ്പൊട്ടാമസ്, കരടി, വരയാടുകൾ, കൂറുക്കൻ എന്നിവയടക്കം മാംസഭോജികളായ പക്ഷികളുടെ കൂടുകൾ മൂന്നാം ഘട്ടത്തിൽ പൂർത്തീകരിക്കും. ഈ കൂടുകളുടെ നിർമ്മാണവും 50 ശതമാനം പൂർത്തിയാക്കി. മൃഗങ്ങൾക്കുള്ള അടുക്കളയുടെ നിർമ്മാണവും ആധുനിക ആശുപത്രിയുടെ നിർമ്മാണവും പൂർത്തീകരിച്ചു കഴിഞ്ഞു.
തൃശൂർ മൃഗശാലയിലെ എല്ലാ പക്ഷികളേയും പഒന്നിച്ചല്ല പുത്തൂരിലേക്ക് മാറ്റുക. ഒട്ടകപക്ഷി, എമു എന്നിവ ആദ്യഘട്ടത്തിലുണ്ടാവില്ല. ഇതിന്റെയെല്ലാം ഇനം തിരിച്ച് ലിസ്റ്റ് തയ്യാറാക്കിയിട്ടില്ല. സെൻട്രൽ സൂ അതോറിറ്റിയുടെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാകും നടപടികൾ.
തൃശൂർ മൃഗശാലയിലെ പ്രധാനമൃഗങ്ങൾ
സിംഹം 1
പുലി 3
കടുവ 4
ഹിപ്പോ 3
മീൻ മുതല 2
മാനുകളെ കൊണ്ടുപോകുമോ?
മാനുകളുടെ എണ്ണം നിലവിൽ മൃഗശാലയിൽ കൂടുതലാണ്. പന്നിമാൻ, മ്‌ളാവ്, പുള്ളിമാൻ എന്നിവ അടക്കം ഇരുന്നൂറോളം എണ്ണമുണ്ട്. ഇവയെ മുഴുവനും കൊണ്ടുപോകുന്ന കാര്യം തീരുമാനമായിട്ടില്ല. മൂന്നര പതിറ്റാണ്ടിന്റെ സ്വപ്നമായ പാർക്ക് അടുത്തവർഷം പൂർത്തിയാക്കാൻ അതിവേഗ നിർമ്മാണം നടക്കുകയാണ്. ആധുനിക സൗകര്യം ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത രാജ്യത്തെ ആദ്യ സുവോളജിക്കൽ പാർക്ക് കേരളത്തിന്റെ അഭിമാന പദ്ധതിയായി നാടിന് സമർപ്പിക്കാനാണ് ഒരുക്കം.
മൊത്തം കൂടുകൾ: 23
പാർക്കിന്റെ വിസ്തൃതി: 330 ഏക്കർ
ചെലവ്: 360 കോടി
കിഫ്ബി ഫണ്ട്: 269.75 കോടി (ബാക്കി സംസ്ഥാന വിഹിതം)
എത്ര മൃഗങ്ങളെ എപ്പോഴെല്ലാം കൊണ്ടുപോകുന്നുവെന്ന് അന്തിമമായി തീരുമാനിച്ചിട്ടില്ല. എന്തായാലും പക്ഷികളെ ആദ്യ ഘട്ടത്തിൽ എത്തിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
രാജേഷ്
തൃശൂർ മൃഗശാലാ സൂപ്രണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |