ചാലക്കുടി: കൊവിഡ് വ്യാപനത്തിൽ പ്രതിസന്ധിയിലായ തുമ്പൂർമുഴി ഡെസ്റ്റിനേഷൻ കേന്ദ്രത്തിലെ ടൂറിസം പാക്കേജുകൾ പുനരാരംഭിക്കാൻ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഡി.എം.സി യോഗത്തിൽ തീരുമാനം. സെപ്തംബർ 20നകം ജംഗിൾ സഫാരി ആരംഭിക്കും. പാർക്കിലെ പ്രവർത്തന സമയം രണ്ട് മണിക്കൂർ ദീർഘിപ്പിച്ച് വൈകീട്ട് ആറാക്കും. ഡി.എം.സിയുടെ സംരംഭമായി വനംവകുപ്പുമായി സഹകരിച്ച് വെറ്റിലപ്പാറ കുണ്ടൂർമേടിലേക്ക് ട്രക്കിംഗ് നടത്തുന്ന തീരുമാനവും കൈക്കൊണ്ടു. തുമ്പൂർമുഴിയിലെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കണമെന്ന ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയുടെ നിർദ്ദേശം നിരാകരിച്ചു. പാർക്കിലെ തൊഴിലാളികളുടെ സേവനം, കരാർ വ്യവസ്ഥയിലാക്കണമെന്ന നിർദ്ദേശം കൂടുതൽ ചർച്ചകൾക്കായി മാറ്റി. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ്, ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി. ജോസ്, ഡി.എം.സി അംഗങ്ങളായ അഡ്വ. വിജു വാഴക്കാല, ടി.പി. ജോണി, ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഡോ. കവിത, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.പി. രാധാകൃഷ്ണൻ, ഇടമലയാർ ഇറിഗേഷൻ പ്രൊജക്ട് എൻജിനീയർ പി.എം. വിത്സൻ തുടങ്ങിയവർ പങ്കെടുത്തു.
തുമ്പൂർമുഴി പാർക്കിൽ ഇനിയും വികസന പ്രവർത്തനം നടത്തും. പുതുതായി തുടങ്ങുന്ന ട്രക്കിംഗിൽ വി.എസ്.എസ് പ്രവർത്തകർക്കും തൊഴിൽ ലഭിക്കുന്ന സംവിധാനം ഉണ്ടാക്കും. ജംഗിൾ സഫാരിയിൽ രണ്ട് ആദിവാസി കോളനി സന്ദർശനം കൂടി ഉൾപ്പെടുത്തും.
ടി.ജെ. സനീഷ് കുമാർ
എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |