തൃശൂർ: ശക്തമായ നിയന്ത്രണങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും ഉണ്ടായില്ലെങ്കിൽ ഈ മാസം പകുതിയോടെ ജില്ലയിലെ കൊവിഡ് പ്രതിദിന കണക്ക് എണ്ണായിരത്തിലേക്ക് എത്താൻ സാദ്ധ്യതയുണ്ടെന്ന് കണക്ക് കൂട്ടൽ. സെപ്തംബർ ആദ്യ ദിവസങ്ങളിൽ ആരോഗ്യ വകുപ്പ് കണക്ക് കൂട്ടിയിരുന്ന തരത്തിലാണ് രോഗികളുടെ എണ്ണം എത്തിയിട്ടുള്ളത് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഇന്നലെ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നെങ്കിലും പരിശോധന കൂട്ടുന്നതിനുസരിച്ച് കുതിച്ചുയരുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ കുറെ ദിവസങ്ങളിലായി 20 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 3530 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 22.22 ശതമാനമാണുണ്ടായിരുന്നത്. പരിശോധന വർദ്ധിപ്പിക്കാനുള്ള ശ്രമം ആരോഗ്യ വകുപ്പ് നടത്തുന്നുണ്ടെങ്കിലും ആളുകൾ മുന്നോട്ട് വരാത്തത് തിരിച്ചടിയാകുന്നതായി അധികൃതർ പറയുന്നു. നിലവിലെ സ്ഥിതിയാണെങ്കിൽ പത്താം തിയതിയാകുമ്പോഴേക്കും 5232 മുതൽ 6467 വരെ രോഗികളുടെ എണ്ണം എത്താമെന്നും പ്രതീക്ഷിക്കുന്നു. 15 -ാം തിയതി 7930 വരെ എത്താമെന്നും കണക്ക്ക്കൂട്ടുന്നു.
രോഗികളുടെ എണ്ണം കുറച്ച് കൊണ്ടുവരാൻ കൂടുതൽ വാർഡുകളിൽ നിയന്ത്രണം എർപ്പെടുത്തി കഴിഞ്ഞു. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച എല്ലാ പഞ്ചായത്തുകളിലും വാർഡുകളിലും പൊലീസിന്റെ നേതൃത്വത്തിൽ പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് അതിർത്തിക്കുള്ളിലെ ഇടവഴികളെല്ലാം തന്നെ അടച്ചുപൂട്ടിയാണ് നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്.
ആരോഗ്യ വകുപ്പ് 15 വരെ പ്രതീക്ഷിക്കുന്ന
രോഗികളുടെ പരമാവധി എണ്ണം
സെപ്തംബർ 5- 5275
സെപ്തംബർ 8 - 5961
സെപ്തംബർ 10 - 6467
സെപ്തംബർ 12- 7017
സെപ്തംബർ 15- 7930
മൂന്നു ദിവസത്തിനുള്ളിൽ ജില്ലയിൽ
റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം - 12,289
ജില്ലയിൽ 3530 പേർക്ക് കൂടി കൊവിഡ്
ജില്ലയിൽ ഇന്നലെ 3530 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തേക്കാൾ നേരിയ കുറവ് പ്രതിദിന കണക്കിൽ ഉണ്ടായിട്ടുണ്ട്. കടങ്ങോട്, കണ്ടാണശേരി പഞ്ചായത്തുകളിൽ 60 ശതമാനത്തിന് മുകളിലെത്തി ടി.പി.ആർ. മണലൂർ, അന്തിക്കാട്, വെള്ളാങ്കല്ലൂർ, മുരിയാട്, എടവിലങ്ങ്, ദേശമംഗംലം, ചൊവ്വന്നൂർ പഞ്ചായത്തുകളിൽ 40 ശതമാനത്തിനും മുകളിലാണ്. പോസിറ്റീവായവരിൽ 3505 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. 17 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |