തൃശൂർ: ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുൻകരുതൽ നടപടികൾ സ്വീകരിച്ചു. തമിഴ്‌നാട്ടിലെ പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് 1825 അടിയിലെത്തിയാൽ ഡാം തുറന്ന് അധികജലം പറമ്പിക്കുളം നദിയിലേക്ക് ഒഴുക്കിവിടും. തുറന്ന് വിടുന്ന വെള്ളം പെരിങ്ങൽകുത്ത് ഡാമിലേക്കും തുടർന്ന് ചാലക്കുടി പുഴയിലേയ്ക്കുമാണ് ഒഴുകുന്നത്. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങാനും ഫോട്ടോ എടുക്കാനും നിയന്ത്രണമേർപ്പെടുത്തി. കൊവിഡ് മാനദണ്ഡമനുസരിച്ച് പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പെടെ തുറക്കും. ചാലക്കുടി, അതിരപ്പള്ളി പരിയാരം, മേലൂർ, കോടശ്ശേരി, ആളൂർ, മാള, കാടുകുറ്റി, അന്നമനട, കുഴൂർ, പൊയ്യ, കൊരട്ടി, പുത്തൻചിറ തുടങ്ങിയ പഞ്ചായത്തുകളിൽ ജനങ്ങൾക്ക് മൈക്ക് അനൗൺസ്‌മെന്റ് വഴി മുന്നറിയിപ്പ് നൽകും. ചാലക്കുടി പുഴയിലെ മത്സ്യബന്ധനത്തിനും വിനോദ സഞ്ചാരത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |