തൃശൂർ: തുടർഭരണം, തിരഞ്ഞെടുപ്പ് നേട്ടങ്ങൾ, സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിവാദങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ബ്രാഞ്ച് മുതലുള്ള സമ്മേളനങ്ങൾക്ക് സി.പി.എം ഒരുങ്ങി. ബ്രാഞ്ച് മുതൽ ജില്ല വരെ നീളുന്ന സമ്മേളനങ്ങളുടെ തീയതി നിശ്ചയിച്ചു. തുടർഭരണത്തിന്റെ ആഹ്‌ളാദത്തിലും കരിനിഴലാകുക കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാകും.
ബ്രാഞ്ച് സമ്മേളനം 15 മുതലും ജില്ലാ സമ്മേളനം 2022 ജനുവരി 21 മുതൽ 23 വരെയുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഒക്ടോബർ 15 മുതൽ ലോക്കൽ സമ്മേളനങ്ങളും നവംബർ 15 മുതൽ ഏരിയ സമ്മേളനങ്ങളും നടക്കും. ഡിസംബർ 15നുള്ളിൽ ഏരിയാ സമ്മേളനം പൂർത്തിയാവും. ജില്ലാ സമ്മേളനത്തിന് വേദിയാവുന്ന തൃശൂർ ഏരിയാ കമ്മിറ്റിയുടെ സമ്മേളനമാണ് ഏരിയാ സമ്മേളനങ്ങളിൽ ആദ്യം. രണ്ട് ദിവസങ്ങളിലായിട്ടാകും ഏരിയാ സമ്മേളനം. നവംബർ 15നാണ് തൃശൂർ ഏരിയാ സമ്മേളനം.
സർക്കാരിനെയും പാർട്ടിയെയും ഗുരുതര പ്രതിസന്ധിയിലാക്കിയ കരുവന്നൂർ തട്ടിപ്പ് കേസിൽ വിഷയമറിഞ്ഞിട്ടും ഫലപ്രദമായി പരിഹരിക്കാതിരുന്നത് മുതിർന്ന നേതാക്കളുടെ ഗുരുതര വീഴ്ചയായി പാർട്ടി തന്നെ വിലയിരുത്തിയിരുന്നു. ഇതുസംബന്ധിച്ച് കീഴ്ഘടകങ്ങളുടെ വികാരം സമ്മേളനത്തിൽ വെളിപ്പെടും. പ്രത്യേകിച്ച് പൊറത്തിശ്ശേരിയിലെയും സമീപ പ്രദേശങ്ങളിലെയും തുടർച്ചർച്ചകൾക്ക് തീപിടിക്കും.
പ്രശ്‌ന പരിഹാര നടപടികളിൽ വീഴ്ച വരുത്തിയതിന് മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായിരുന്ന ഇരിങ്ങാലക്കുടയിലെ മുതിർന്ന നേതാവ് സി.കെ. ചന്ദ്രനെയടക്കം പുറത്താക്കിയിരുന്നു. കീഴ്ഘടങ്ങളിലെ നേതാക്കളെയും പ്രവർത്തകരെയും ബലിയാടുകളാക്കിയെന്ന വിമർശനവും കൂട്ടരാജിയും തുടരുന്നുമുണ്ട്. മാസങ്ങളായിട്ടും കരുവന്നൂർ ഇപ്പോഴും സജീവ ചർച്ചയാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചാരണം നടത്തും. ഓൺലൈനായി വെബിനാർ, വെർച്വൽ പൊതുയോഗങ്ങൾ, എക്‌സിബിഷൻ, കലാ സാംസ്‌കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കും.
സംഘടന ചെറുപ്പത്തിലേക്ക് !
75 വയസ് വരെയെന്ന പ്രായ പരിധി നടപ്പിലാക്കുക
എല്ലാ ഘടകങ്ങളിലും വനിതാ- ദളിത് പ്രാതിനിദ്ധ്യം
യുവാക്കളുടെ പ്രാതിനിദ്ധ്യം
ആരോഗ്യപ്രശ്‌നങ്ങൾ, പ്രായാധിക്യം എന്നിവ മൂലം പരിമിതികളുള്ള നേതാക്കളുടെ മാറ്റം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |