തൃശൂർ: ലഹരി വസ്തുക്കളും മൊബൈൽ ഫോണുകളും ഇടയ്ക്കിടെ പിടികൂടുന്ന വിയ്യൂർ സെൻട്രൽ ജയിലിൽ ജീവനക്കാർക്ക് ചട്ടം പഠിപ്പിക്കാനും അന്തേവാസികളുടെ സെല്ലുകളിൽ പരിശോധന കർശനമാക്കാനും ഒരുങ്ങി ജയിലധികൃതർ. കഴിഞ്ഞ ദിവസം ജയിൽ ഡി.ജി.പിയും ഉത്തര, മദ്ധ്യമേഖലാ ഡി.ഐ.ജിമാരും സന്ദർശനം നടത്തി മടങ്ങിയതിന് പിന്നാലെ സെല്ലുകളിലും ജയിൽ പരിസരങ്ങളിലും കർശന പരിശോധന നടത്താൻ സൂപ്രണ്ട് നിർദ്ദേശം നൽകി. പലപ്പോഴും ജയിൽ നിന്ന് കൂടുതൽ വാർത്തകൾ പുറത്ത് വരുമ്പോൾ മാത്രമാണ് പരിശോധനകൾ കർശനമായി നടക്കാറുള്ളത്. ജയിൽ ജീവനക്കാർ അച്ചടക്കം ലംഘിക്കാൻ അനുവദിക്കില്ലെന്ന് വൈകിട്ട് ചേർന്ന സ്റ്റാഫ് മീറ്റിംഗിൽ കർശന നിർദ്ദേശം നൽകി. തടവുപുള്ളികൾക്ക് ജയിൽ ജീവനക്കാർ തന്നെയാണ് മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും നൽകുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇവയെല്ലാം ഇരട്ടിയിലേറെ വിലയ്ക്കാണ് നൽകുന്നതെന്നാണ് വിവരം. ബാറ്ററികൾ ഒരോ വട്ടവും ചാർജ്ജ് ചെയ്തു നൽകുന്നതിന് 500 രൂപയോളമാണ് തടവുകാരുടെ ബന്ധുക്കളിൽ നിന്ന് വാങ്ങുന്നതെന്നും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ജയിലിനുള്ളിലെ പ്ലഗ് പോയന്റുകളിൽ തന്നെയാണ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ജീവനക്കാർ ബാറ്ററികൾ ചാർജ്ജ് ചെയ്ത് നൽകുന്നതെന്നാണ് കണ്ടെത്തൽ.
കഞ്ചാവ് പിടിച്ചാലും കേസെടുക്കാനാകില്ല
കഴിഞ്ഞ ഏതാനും ആഴ്ച്ചകൾക്കുള്ളിൽ നിരവധി ഫോണുകളും ചാർജറുകളും കഞ്ചാവ് ഉൾപ്പടെയുളള ലഹരി വസ്തുകളും പിടിച്ചെടുത്തിരുന്നു. നിരവധി പേരിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തെങ്കിലും കേസെടുക്കാൻ മാത്രം ഉള്ള അളവ് ഇല്ലാത്തതിനാൽ നിസാരവത്കരിക്കുകയാണ് ചെയ്യുന്നത്. ജയിൽ പരിസരങ്ങളിൽ കഞ്ചാവ് ഒളിപ്പിച്ച് ശേഷം ഉപയോഗത്തിനാവശ്യമായത് സെല്ലുകളിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഇന്നലെ ജയിൽ സന്ദർശിച്ച ഡി.ജി.പി ഇത്തരം വസ്തുക്കൾ ഗേറ്റിൽ തന്നെ പിടികൂടാൻ നടപടിയെടുക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു.
ആവർത്തിച്ചാൽ കടുത്ത നടപടി
സംഭവം ആവർത്തിച്ചാൽ കടുത്ത നടപടിയുണ്ടാകും. ജയിലിൽ മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെയുള്ളവ ശരിയായ രീതിയിലല്ല ഉപയോഗിക്കുന്നത്. തകരാറള്ള ഉപകരണങ്ങളാണ് ഏറെയും. കാമറകൾ സ്ഥാപിക്കണം. വിവരങ്ങൾ പുറത്തുവിടുന്നത് തടയാൻ നടപടിയെടുക്കുമെന്നും നിർദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |