തൃശൂർ: തലച്ചോറിലുണ്ടാകുന്ന അർബുദം, പഴുപ്പ്, രക്തസ്രാവം തുടങ്ങിയവ തലയോട്ടി തുറക്കാതെ ശസ്ത്രക്രിയ ചെയ്യാൻ, മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ തുടങ്ങിയ യന്ത്രസംവിധാനം മദ്ധ്യകേരളത്തിൽ സർക്കാർ തലത്തിലും സ്വകാര്യമേഖലയിലും ആദ്യം.
കഴിഞ്ഞ ദിവസം പ്രവർത്തനം തുടങ്ങിയ സ്റ്റീരിയോ ടാക്ടിക് ഫ്രെയിം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ ന്യൂറോ സർജറി ആയിരങ്ങൾക്ക് തുണയാകും. ശസ്ത്രക്രിയാ രംഗത്തും നാഴികക്കല്ലാകുമെന്ന് ഡോക്ടർമാർ പറയുന്നു. താക്കോൽ ദ്വാര ശസ്ത്രക്രിയയാണ് ഈ യന്ത്രം ഉപയോഗിച്ച് നടത്തുന്നത്. അനസ്‌തേഷ്യ പോലും ആവശ്യമില്ലാത്ത ഈ ശസ്ത്രക്രിയയിൽ തലച്ചോറിനെ പൂർണമായും സംരക്ഷിക്കാനാകും. അതുകൊണ്ട് അനസ്‌തേഷ്യ സംബന്ധമായ അസ്വസ്ഥതകളുമുണ്ടാവില്ല.
അനസ്‌തേഷ്യ നൽകാൻ ബുദ്ധിമുട്ടുള്ള രോഗികൾക്കെല്ലാം ഈ യന്ത്രസംവിധാനം സഹായകമാകും. അപസ്മാര രോഗികൾക്കും പാർക്കിൻസൺസ് പോലുള്ള ചലനസംബന്ധമായ അസുഖങ്ങൾക്കും ഈ യന്ത്രം ഉപയോഗിച്ച് ചികിത്സ നടത്താം. ആദ്യദിനം ഒരു രോഗിക്ക് വിജയകരമായി ഈ യന്ത്രം ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തി.
ശസ്ത്രക്രിയകൾ കുറഞ്ഞു
കൊവിഡ് വ്യാപനം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പല അടിയന്തര ശസ്ത്രക്രിയകളും മാറ്റി. കൊവിഡിന് മുമ്പ് ഒരു മാസം മൂവായിരത്തോളം ശസ്ത്രക്രിയകൾ നടന്നിരുന്നു. കൊവിഡ് നിയന്ത്രണം കാരണം കഴിഞ്ഞ മാസങ്ങളിൽ നടന്ന ശസ്ത്രക്രിയകളുടെ എണ്ണം 600ൽ താഴെയാണ്. 3500 - 4000 പേർ പ്രതിദിനം ഒ.പിയിൽ കൊവിഡിന് മുമ്പെത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഒ.പിയിലെത്തുന്നവർ 1000 - 1500 ആയി. കൊവിഡ് തീവ്രമായിരുന്നപ്പോൾ ഒ.പിയിലെത്തിയിരുന്നവർ നൂറോളം പേരായിരുന്നു.
മികവിന്റെ കേന്ദ്രങ്ങളാക്കുന്നു
യന്ത്രത്തിന്റെ ചെലവ്: 70 ലക്ഷം
ഓക്‌സിജൻ പ്ലാന്റ് : 1.87 കോടി
മെഡിക്കൽ കോളേജിൽ പുതിയ കെട്ടിടം: 73 ലക്ഷം
മെഡിക്കൽ വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള കർമ്മ പദ്ധതി നടപ്പിലാക്കും. സർക്കാർ മെഡിക്കൽ കോളേജുകളിൽ വൈദഗ്ദ്ധ്യമുള്ള, മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. തൃശൂർ അടക്കം മെഡിക്കൽ കോളേജുകളിൽ വിവിധ പദ്ധതികളാണ് സജ്ജമാക്കിയിരിക്കുന്നത്.
വീണാ ജോർജ്
ആരോഗ്യ മന്ത്രി
(വിവിധ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |