SignIn
Kerala Kaumudi Online
Saturday, 27 April 2024 10.34 AM IST

ദുരന്ത "നാടകം ജീവിതം"

santhosh

തൃശൂർ : ആൾക്കൂട്ടങ്ങൾക്ക് അനുമതി ഇല്ലാത്തതും തയ്യാറെടുപ്പിന്റെ അഭാവവും മൂലം കൊവിഡിന്റെ കെട്ട് പൊട്ടിയാലും പുതിയ നാടകങ്ങൾക്കായി കർട്ടൻ പൊങ്ങാനുള്ള സാദ്ധ്യത മങ്ങുന്നു. ഒന്നര വർഷമായി പെട്ടിയിലാണ് പല നാടകങ്ങളും. നൂറിലേറെ നാടക കലാകാരന്മാരാണ് ഇതുമൂലം പ്രതിസന്ധിയിലായത്. പത്തോളം സമിതികളാണ് ജില്ലയിൽ സജീവമായുള്ളത്. ശബ്ദ-ദൃശ്യ സാങ്കേതിക കലാകാരന്മാരുൾപ്പെടെ അനുബന്ധ മേഖലയിലുള്ളവരും കൂടിയാകുമ്പോൾ എണ്ണം ഇനിയുമേറും.

മാസങ്ങളുടെ തയ്യാറെടുപ്പ് വേണം ഓരോ നാടകവും തട്ടിൽകേറാൻ. ജനുവരി മുതലേ അടുത്ത സീസണിലെ കലാകാരന്മാരുമായി കരാറിലേർപ്പെട്ട് പരിശീലനം ആരംഭിക്കണം. എന്നാലേ വർഷം പകുതിയാകുമ്പോഴെങ്കിലും പുതിയ നാടകങ്ങൾ അരങ്ങിലെത്തൂ. ഇതുവരെയും 90 ശതമാനം സമിതികളും പ്രാരംഭ പ്രവർത്തനം പോലും നടത്തിയിട്ടില്ല. പല സമിതികളും മുൻ വർഷങ്ങളിൽ കളിച്ച നാടകങ്ങൾ അരങ്ങിലെത്തിക്കാനുള്ള പരിശ്രമം നടത്തുന്നുണ്ടെങ്കിലും അരങ്ങ് ലഭിക്കുമോയെന്ന ആശങ്കയുണ്ട്. ബാങ്ക് വായ്പകളെടുത്തും മറ്റും അഞ്ച് മുതൽ പത്ത് ലക്ഷം രൂപ വരെ മുടക്കിയാണ് പല നാടകങ്ങളും അരങ്ങിലെത്തുന്നത്. നല്ല നാടകങ്ങൾക്ക് മാത്രമേ ഇറക്കിയ മുതൽ തിരിച്ചു കിട്ടൂ. നല്ല നാടകങ്ങൾക്ക് പരമാവധി 200 സ്റ്റേജാണ് ലഭിക്കുക. പകുതിയോളം സമിതികൾക്കും നൂറിൽ താഴെയേ ബുക്കിംഗ് ലഭിക്കൂ. 2020 മാർച്ച് മുതൽ ഒരു നാടകം ബുക്കിംഗ് പോലുമുണ്ടായിട്ടില്ലെന്ന് പ്രോഗ്രാം ബുക്കിംഗ് ഏജന്റ് കെ.വി രാമകൃഷ്ണൻ പറയുന്നു. ഈ മേഖലയിൽ പതിറ്റാണ്ടുകളുടെ അനുഭവ പരിചയമുള്ളയാളാണ് അദ്ദേഹം. ഈ സീസണിലും കാര്യമായ ചലനമുണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

ഡബിൾ വേഷത്തിനും 2, 000 രൂപ

ഒരു കാലത്ത് അഞ്ഞൂറോളം പ്രൊഫഷണൽ നാടക സമിതികൾ ഉണ്ടായിരുന്നെങ്കിലും നിലവിൽ നൂറോളം സമിതികളാണ് സംസ്ഥാനത്ത് സജീവമായുള്ളൂ. പത്ത് മുതൽ പതിനഞ്ച് കലാകാരന്മാരാണ് ഓരോ നാടകത്തിലും വേഷമിടുന്നത്. ആദ്യ കാലങ്ങളിൽ ഓരോ നാടകങ്ങളിലും നാല് സ്ത്രീകൾ വരെ ഉണ്ടായിരുന്നത് ഇപ്പോൾ രണ്ടിലേക്കെത്തി. പലർക്കും ഡബിൾ വേഷം നൽകിയാണ് ചെലവ് കുറയ്ക്കുക. ഒരു നാടകം അവതിപ്പിക്കാൻ പോയാൽ രണ്ട് ദിവസം ചെലവഴിക്കണം. എന്നാൽ ഇവർക്ക് പലപ്പോഴും ലഭിക്കുക ആയിരം മുതൽ 2000 രൂപ വരെയാണ്. സംഗീത നാടക അക്കാഡമി പോലും ഇവർക്ക് ആവശ്യമായ സഹായം നൽകിയില്ലെന്നും ആക്ഷേപമുണ്ട്.

നാടക രംഗത്ത് പൊളിച്ചെഴുത്ത് അനിവാര്യമാണ്. ഇനിയും പഴയ രീതി തുടർന്നാൽ മുന്നോട്ട് പോകാനാകില്ല. ഇതിനായി പുതിയ സാംസ്‌കാരിക നയം രൂപപ്പെടുത്തണം. മറ്റ് കലകളെ പോലെ നാടകത്തിനും പുതിയകാലത്തിന് അനുസരിച്ച് പുതിയ പ്ലാറ്റ്‌ഫോമുകൾ കണ്ടെത്തണം.

മീനമ്പലം സന്തോഷ്
നടൻ

(നാളെ.... ഉത്സവ കച്ചവടക്കാർ എവിടെ.....)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, DRAMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.