വടക്കാഞ്ചേരി: കഥകളിയെയും, കലാമണ്ഡലത്തെയും തോളോട് ചേർത്ത കലാകാരനായിരുന്നു നടൻ നെടുമുടി വേണു. ഭ്രമം കൊണ്ട് അദ്ദേഹം കഥകളി അഭ്യസിച്ചു. കഥകളി ആസ്വാദകനുമായിരുന്നു. അതുകൊണ്ട് കലാമണ്ഡലത്തിലെ പതിവ് സന്ദർശകനായിരുന്നു.
കലാമണ്ഡലത്തിലെ മിക്ക പരിപാടികളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. കലാമണ്ഡലത്തിൽ ചിത്രീകരിച്ച മോഹൻ ലാൽ നായകനായ വാനപ്രസ്ഥം എന്ന സിനിമയുടെ പിന്നിൽ കഥകളിക്കായി പ്രവർത്തിച്ചു. കുട്ടനാട്ടുകാരനായ നെടുമുടി വേണു തെക്കൻ കഥകളിയാണ് അഭ്യസിച്ചത്. കലാമണ്ഡലത്തിലെ തെക്കൻ കഥകളി വിഭാഗം മേധാവിയും പ്രിൻസിപ്പാളുമായിരുന്ന കലാമണ്ഡലം രാജശേഖരനുമായി അടുത്ത ബന്ധം വെച്ചു പുലത്തിയിരുന്നു.
2008ൽ കലാമണ്ഡലം കൂത്തമ്പലത്തിൽ കലാമണ്ഡലം രാജശേഖരന് വീരശൃംഖല നൽകിയ ചടങ്ങിൽ രാജശേഖരനെ ആദരിച്ചതും നെടുമുടി വേണുവായിരുന്നു.
നെടുമുടിയെന്ന മഹാനടന്റെ വിയോഗം സിനിമാലോകത്തിന് മാത്രമല്ല കഥകളി ലോകത്തിനും തീരാനഷ്ടമാണ്
കലാമണ്ഡലം രാജശേഖരൻ
മായാത്ത നെടുമുടി ഓർമ്മകളിൽ ചേർപ്പ്
പ്രമോദ് ചേർപ്പ്
ചേർപ്പ്: താളങ്ങളെ നെഞ്ചോട് ചേർത്ത ചേർപ്പുകാർക്ക് നടൻ നെടുമുടി വേണുവിനെ മറക്കാനാവില്ല. നെടുമുടി വേണു അഭിനയിച്ച ഏതാനും ചിത്രങ്ങളുടെ ഷൂട്ടിംഗ് ലൊക്കേഷൻ ചേർപ്പായിരുന്നു. വർഷങ്ങൾക്ക് മുമ്പ് സി.എൻ.എൻ സ്കൂളിൽ നടന്ന ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം, കമൽ സംവിധാനം ചെയ്ത ഭൂമിഗീതം, പെരുവനം ചേരിക്കലം കൊട്ടാരത്തിൽ 1982 ൽ അമ്പിളി സംവിധാനം ചെയ്ത വീണ പൂവ്, ഉത്സവത്തിന്റെ കഥ പറയുന്ന ചാത്തക്കുടം ക്ഷേത്രമടക്കം ഷൂട്ട് ചെയ്ത ആലോലം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കാനായി നിരവധി തവണ പ്രദേശത്തെത്തി. ആലോലം സിനിമയുടെ ഉത്സവ ഭാഗങ്ങൾ ചാത്തക്കുടം, ആറാട്ടുപുഴ പരിസരത്തായിരുന്നു ഷൂട്ട് ചെയ്തത്. നെടുമുടി വേണുവെന്ന മഹാനടന്റെ വിയോഗത്തിൽ ആ ഓർമ്മകൾ മായാതെ കാത്ത് സൂക്ഷിക്കുകയാണ് പ്രദേശവാസികൾ. മറ്റ് താരങ്ങളായ മോഹൻലാൽ, തിലകൻ, മുരളി തുടങ്ങിയവരും അക്കാലത്ത് ചേർപ്പിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |